ന്യൂഡൽഹി : നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടെന്ന തീരുമാനത്തിൽ കോൺഗ്രസ് ഹൈക്കമാൻ്റ് ഉറച്ച് നിന്നതോടെ കെ സുധാകരൻ്റെ മത്സര മോഹം അസ്തമിച്ചു. ഡൽഹിയിൽ നടന്ന മാരത്തോൺ ചർച്ചയിൽ ഹൈക്കമാൻ്റ് അണുയിട വിട്ടുവീഴ്ചക്കൊരുങ്ങിയില്ല എന്നാണ് റിപ്പോർട്ട്. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ കടുത്ത നിലപാടാണ് സുധാകരന്‍റെ സമ്മർദ്ദതന്ത്രങ്ങളെ പൊളിച്ചടുക്കിയത്.
ഇതോടെ കേരളത്തിലെ കോൺഗ്രസിൽ വഴിമുട്ടി നിന്ന സ്ഥാനാർത്ഥിപ്പട്ടിക ഏതാണ്ട് പൂരിപ്പിച്ചു എന്നാണ് അറിയുന്നത്. അതനുസരിച്ച് രണ്ടാംഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം വ്യഴാഴ്ച ഉണ്ടായേക്കും. പെരുമ്പാവൂർ സീറ്റുൾപ്പടെ ആറ് സീറ്റുകളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനം ഹൈക്കമാൻഡിന് വിട്ടു. കെ സി വേണുഗോപാലിനെ പിന്തള്ളി കൊച്ചിയിൽ വിഡി സതീശൻ്റെ നോമിനി മുഹമ്മദ് ഷിയാസ് മത്സരിക്കും.
മുഴവൻ സ്ഥാനാർത്ഥികളേയും ഇന്ന് പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. ടിക്കറ്റ് കിട്ടാത്തവരുടെ വിഷമം മാറ്റുമെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു. തർക്ക സീറ്റുകളിലെ തീരുമാനം ഹൈക്കമാൻഡിന് വിട്ടെന്ന് കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കി. മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നടന്ന മാരത്തോൺ ചർച്ച വ്യാഴാഴ്ച പുലർച്ചെയാണ് അവസാനിച്ചത്.
