Monday, March 9, 2026

സൗജന്യം പ്രഖ്യാപിച്ച് കർണ്ണാടകയിലെ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ നഷ്ടത്തിലായി; കെഎസ്ആർടിസിയെ വഴിയാധാരമാക്കരുതെന്ന് കോൺഗ്രസിനോട് മന്ത്രി ഗണേഷ് കുമാർ

Date:

തിരുവനന്തപുരം : കഴിഞ്ഞ ദിവസം തിരുവനതപുരത്ത് രാഹുൽ ഗാന്ധി പ്രഖ്യാപിച്ച അഞ്ചിന വാഗ്ദാനത്തിലെ  കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എന്ന പദ്ധതിയെ വിമർശിച്ച് ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. വാഗ്ദാനം നടപ്പാക്കുന്നതിൽ പ്രശ്‌നമില്ല. എന്നാൽ രണ്ടു മാസം കൊണ്ട് കെഎസ്ആർടിസിയും നാട്ടുകാരും വഴിയാധാരമാകുമെന്ന് മന്ത്രി ഓർമ്മിപ്പിച്ചു

കെഎസ്ആർടിസി ഇപ്പോൾ ഒരുവിധം പച്ചപിടിച്ചു വരികയാണ്. വകുപ്പിനെ നശിപ്പിക്കാൻ യു.ഡി.എഫ്. മുൻപും ഗവേഷണം നടത്തിയിട്ടുണ്ട്. സൗജന്യ യാത്ര എന്നത് വനിതാദിനത്തിൽ മാത്രമാണെന്ന് പിന്നീട് മാറ്റിപ്പറയാൻ നാണമില്ലാത്തവരാണ് കോൺഗ്രസ്സുകാരെന്നും മന്ത്രി പരിഹസിച്ചു.

കർണ്ണാടകയിലെ സ്ത്രീകൾക്ക് എല്ലാവർക്കും യാത്ര സൗജന്യമാണെന്ന് പറഞ്ഞ് രാഹുൽ ഗാന്ധി പോയി. ഇപ്പോൾ കർണ്ണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ കടുത്ത നഷ്ടത്തിലും പ്രതിസന്ധിയിലുമാണെന്നാണ് റിപ്പോർട്ട്. അത്രപോലും ഇതിന് സമയം ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആർടിസി ലാഭത്തിലായിട്ടില്ല, മറിച്ച് ദൈനംദിനമുള്ള നഷ്ടം കുറയ്ക്കുകയും ചെലവിനേക്കാൾ കൂടുതൽ വരവുണ്ടാക്കാൻ തുടങ്ങിയിട്ടുമുണ്ട്. പെൻഷൻകാരുടെ പൈസ കൊടുക്കാനുള്ളതുൾപ്പെടെ കെഎസ്ആർടിസിക്ക് പല കടങ്ങളും ബാദ്ധ്യതകളുമുണ്ട്. അതെല്ലാം പരിഹരിച്ച് ഒന്നാം തീയതി ശമ്പളം കൊടുത്തും നഷ്ടമില്ലാതെ യൂണിറ്റുകൾ പ്രവർത്തിപ്പിച്ചും വളരെ കഷ്ടപ്പെട്ടാണ് കെഎസ്ആർടിസി ജീവനക്കാർ ഇത് മുന്നോട്ടുകൊണ്ടുപോകുന്നത്.

രാഹുൽ ഗാന്ധി നൽകിയ വാഗ്ദാനം രണ്ടു മാസം നൽകിയാൽ കെഎസ്ആർടിസിക്ക് പിന്നെ ശമ്പളമുണ്ടാകില്ല. കെഎസ്ആർടിസിയും ഉണ്ടാകില്ല. കെഎസ്ആർടിസിയെ എനിക്കറിയുന്നപോലെ അവർക്കറിയില്ലല്ലോ. ഇലക്ഷൻ വരുന്നുവെന്ന് പറഞ്ഞ് പൊതുഖജനാവിലെ പണം ദൂർത്തടിച്ച് വോട്ട് വാങ്ങാൻ ശ്രമിക്കുന്നത് ശരിയല്ല. കെഎസ്ആർടിസിക്ക് ഇത് താങ്ങാനാവില്ല.

സൗജന്യ യാത്ര അനുവദിക്കുമ്പോൾ അത് പാവപ്പെട്ടവർക്കോ ബിപിഎൽ കാർഡുള്ളവർക്കോ ആയിരിക്കണം. സ്വന്തമായി കാറുള്ള സമ്പന്നരായ സ്ത്രീകൾക്കോ, 40,000 രൂപയ്ക്ക് മുകളിൽ ശമ്പളം വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകൾക്കോ സൗജന്യ യാത്ര നൽകേണ്ട ആവശ്യമുണ്ടോ എന്നും മന്ത്രി ചോദിച്ചു. നിലവിൽ പിണറായി സർക്കാർ മാസം 50 കോടി രൂപ ശമ്പളത്തിനായും, 74 കോടി രൂപ പെൻഷനായും കെഎസ്ആർടിസിക്ക് നൽകുന്നുണ്ട്.

കെഎസ്ആർടിസി നിലവിൽ അർഹരായവർക്ക് സഹായം നൽകുന്നുണ്ട്. കീമോതെറാപ്പി, റേഡിയേഷൻ ചികിത്സയ്ക്ക് പോകുന്നവർക്കായി ‘ഹാപ്പി ലോങ് ലൈഫ്’ (Happy Long Life) എന്ന പേരിൽ കാർഡുകൾ നൽകി സൂപ്പർ ഫാസ്റ്റ് വരെയുള്ള ബസ്സുകളിൽ സൗജന്യ യാത്ര അനുവദിക്കുന്നുണ്ട്. ഇത് വാരിക്കോരി നൽകുന്ന സൗജന്യമല്ല, മറിച്ച് അർഹരായ രോഗികൾക്ക് വേണ്ടിയുള്ളതാണെന്ന് മന്ത്രി വ്യക്തമാക്കി.

ക്ഷേമപെൻഷൻ 1600 രൂപയിൽനിന്ന് 2000 രൂപയാക്കിയപ്പോൾ അത് വോട്ട് കിട്ടാനുള്ള കൈക്കൂലിയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാൽ യു.ഡി.എഫ്. കാലത്ത് പെൻഷൻ 600 രൂപയായി വർദ്ധിപ്പിച്ചപ്പോൾ അത് 18 മാസം നൽകാതെ കുടിശ്ശിക വരുത്തിയിരുന്നതായും മന്ത്രി സൂചിപ്പിക്കുന്നു. ഇപ്പോൾ പെൻഷൻ 3000 രൂപയാക്കുമെന്ന് പറയുന്നത് ജനങ്ങളെ പറ്റിക്കാനാണെന്ന വിമർശനവും മന്ത്രി ഉന്നയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സുകുമാരൻ നായർ പിതൃതുല്യൻ, അദ്ദേഹംപറഞ്ഞാൽ ഉടൻ രാജി : ഗണേഷ് കുമാർ

തിരുവനന്തപുരം : എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പിതൃതുല്യനാണെന്നും...

കെ ആർ ജയാനന്ദന്റെ സ്ഥാനാർത്ഥിത്വത്തിൽ  ഡിവൈഎഫ്ഐക്ക് എതിർപ്പ്; ഷാനവാസ് പാദൂരിനെ മത്സരിപ്പിക്കണമെന്ന് ആവശ്യം

കാസർഗോഡ് : നിയസഭാ തെരഞ്ഞെടുപ്പിൽ കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്തെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ...

സഞ്ജു സാംസണ് ഔദ്യോഗിക സ്വീകരണമൊരുക്കാൻ  സംസ്ഥാന സർക്കാർ

തിരുവനതപുരം : ട്വന്റി20 ലോക കപ്പിൽ ഇന്ത്യയുടെ സെമി ഫൈനൽ, ഫൈനൽ...

ഇറാൻ്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖമേനി;  അംഗീകരിക്കില്ലെന്ന് ട്രംപ്

ടെഹ്റാൻ : ഇസ്രായേൽ-അമേരിക്കൻ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമേനിയുടെ...