കൊച്ചി : ഗൾഫിൽ ജോലി ചെയ്യുന്നതിനിടെ കുവൈറ്റിലെ അൽ അഹ്ലി ബാങ്കിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയ 13 മലയാളി നഴ്‌സുമാർക്കെതിരെ കേരളത്തിലെത്തി കേസുകൾ രജിസ്റ്റർ ചെയ്ത് ബാങ്ക് പ്രതിനിധികൾ. 13 നഴ്‌സുമാരും കൂടി തിരിച്ചടയ്ക്കാനുള്ള വായ്പാ തുക 10.33 കോടി രൂപ വരും. അൽ അഹ്ലി ബാങ്കിന് വേണ്ടി ഹാജരാകുന്ന ജെയിംസ് ആൻഡ് തോമസ് അസോസിയേറ്റ്സിലെ അഡ്വക്കേറ്റ് തോമസ് ജെ അനക്കല്ലുങ്കല്‍ ആണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ സമാനമായ ഒരു കേസുമായി ഗൾഫ് ബാങ്ക് കേരള പോലീസിനെ സമീപിച്ചിരുന്നു. ഇതിനെത്തുടർന്ന് 2024 ഡിസംബറിൽ 10 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.
2019 നും 2021 നും ഇടയിൽ കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ ജോലി ചെയ്യുന്ന സമയത്താണ് നഴ്സുമാർ വായ്പയെടുത്തത്. “തൊഴിൽ കരാർ അവസാനിച്ച ശേഷം ഈ നഴ്‌സുമാർ കേരളത്തിലേക്ക് മടങ്ങിയെത്തി, എന്നാൽ പിന്നീട് മികച്ച അവസരങ്ങൾക്കായി യൂറോപ്പിലെയും പടിഞ്ഞാറൻ രാജ്യങ്ങളിലേക്കും കുടിയേറി. എന്നിട്ടും അവർ വായ്പ തിരിച്ചടച്ചിട്ടില്ല,” അദ്ദേഹം പറഞ്ഞു. അൽ അഹ്ലി ബാങ്ക് കേരള സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം, എറണാകുളം ജില്ലകളിലായി നിരവധി കേസുകൾ രജിസ്റ്റർ ചെയ്തു.
കുറവിലങ്ങാട്, അയർക്കുന്നം, വെളളൂർ, കടുത്തുരുത്തി, വൈക്കം, തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനുകൾ ഉൾപ്പെടെ കോട്ടയത്ത് എട്ട് കേസുകൾ ഫയൽ ചെയ്തു. പുത്തൻകുരിശ്, പോത്താനിക്കാട്, വരാപ്പുഴ, അങ്കമാലി പോലീസ് സ്റ്റേഷനുകൾ ഉൾപ്പെടെ എറണാകുളത്ത് അഞ്ച് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഓരോ നഴ്സിനും 61 ലക്ഷം രൂപ മുതൽ 91 ലക്ഷം രൂപ വരെയാണ് കുടിശ്ശികയെന്ന് തോമസ് പറഞ്ഞു. “ഈ നഴ്‌സുമാർ ഇപ്പോൾ വിദേശത്ത് ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്യുന്നു. എന്നിട്ടും അവർ വായ്പ തിരിച്ചടച്ചിട്ടില്ല. ഇവരാരും നിലവിൽ കേരളത്തിലില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു. വായ്പ തിരിച്ചടയ്ക്കാത്തവർ ആദ്യം ചെറിയ വായ്പകൾ എടുത്ത് കൃത്യസമയത്ത് തിരിച്ചടയ്ക്കുന്ന രീതിയാണ് സ്വീകരിച്ചത്. അതിനുശേഷം ബാങ്കിനെ വിശ്വാസത്തിലെടുത്ത് വലിയ തുക ലോൺ എടുക്കും.
“തുടക്കത്തിൽ കുറച്ച് തവണകളായി പണം അടച്ചശേഷം, വായ്പാ തുക തിരിച്ചടയ്ക്കാതെ ഇവർ രാജ്യം വിടുകയാണുണ്ടായത്.”- തോമസ് ജെ അനക്കല്ലുങ്കല്‍ പറഞ്ഞു. കഴിഞ്ഞ വർഷം ഗൾഫ് ബാങ്കിന്റെ കേസുകളിൽ ഒരാൾ വായ്പ തീർപ്പാക്കി. മറ്റുള്ളവർ മുൻകൂർ ജാമ്യത്തിനായി കേരള ഹൈക്കോടതിയെ സമീപിച്ചെങ്കിലും അത് തള്ളിയിരുന്നു.
കേസിന്റെ അന്വേഷണം ഇപ്പോൾ ക്രൈംബ്രാഞ്ചാണ് നടത്തുന്നത്. ഗൾഫ് ബാങ്കിന്റെ കേസുകളിലെ പോലെ അൽ അഹ്ലി ബാങ്കിന്റെ വായ്പ മുടക്കിയവർക്കെതിരെയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനാണ് ഒരുങ്ങുന്നത്. അങ്ങനെയെങ്കിൽ അവർ കേരളത്തിലേക്ക് മടങ്ങിയെത്തിയാൽ ഉടൻ അറസ്റ്റ് ചെയ്യപ്പെടും.