(Image courtesy : X)
കുവൈറ്റ് സിറ്റി: കുവൈറ്റിലെ മെഥനോൾ കലർന്ന മദ്യ വിഷബാധയേറ്റ് നിരവധി പേർ മരണപ്പെട്ട കേസിൽ സ്ത്രീകൾ ഉൾപ്പെടെ 67 പേർ അറസ്റ്റിൽ. ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ എന്നിവടങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായത്. 10 വ്യാജമദ്യ നിർമ്മാണ കേന്ദ്രങ്ങൾ കണ്ടെത്തിയതായും ഇവ അടച്ചുപൂട്ടിയതായും അധികൃതർ അറിയിച്ചു.

ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവസ്റ്റിഗേഷൻ, ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ഡ്രഗ് കൺട്രോൾ, ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ഫൊറൻസിക് എവിഡൻസ്, ആരോഗ്യ മന്ത്രാലയം എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ നേപ്പാൾ പൗരനായ ഭുബൻ ലാൽ തമാങ് എന്നയാളെ അറസ്റ്റ് ചെയ്തു. ഇയാൾ മെഥനോൾ കൈവശം വച്ചതായി കണ്ടെത്തി. മദ്യം നിർമ്മിച്ച് വിറ്റതായി ഇയാൾ സമ്മതിച്ചു. മദ്യനിർമ്മാണത്തിൻ്റെ മുഖ്യ സൂത്രധാരനായ ബംഗ്ലാദേശി പൗരൻ ഡെലോറ പ്രകാശ് ദരാജിയും ഇന്ത്യൻ പൗരനായ വിശാൽ ധനാൽ ചൗഹാൻ, നേപ്പാൾ സ്വദേശിയായ നാരായൺ പ്രസാദ ഭാഷ്യാൽ എന്നിവരും അറസ്റ്റിലായവരിൽ പെടുന്നു.

(ദുരന്തത്തിൽ മരണപ്പെട്ട കണ്ണൂർ ഇരിണാവ് സ്വദേശി പി സച്ചിൻ )
വിഷമദ്യ ദുരന്തത്തിൽ 23 പേർ മരണമാണ് ഇപ്പോൾ സ്ഥിരീകരിച്ചിട്ടുള്ളത്. ജീവൻ നഷ്ടമായവരെല്ലാം ഏഷ്യക്കാർ ആണെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ദുരന്തത്തിൽ കണ്ണൂർ ഇരിണാവ് സ്വദേശി പി സച്ചിനും (31) ജീവൻ നഷ്ടമായി. വിഷബാധയേറ്റവരുടെ എണ്ണം 160 ആയി ഉയർന്നു.. ഇവരിൽ 21 പേർക്ക് കാഴ്ച നഷ്ടപ്പെടുകയോ കാഴ്ച കുറയുകയോ ചെയ്തെന്നും റിപ്പോർട്ടിലുണ്ട്. മെത്തനോൾ കലർന്ന അനധികൃത മദ്യം കഴിച്ചതാണ് നിരവധി പേര്‍ക്ക് വിഷബാധയേൽക്കാൻ കാരണമായതെന്നാണ് പ്രാഥമിക വിവരം.
വിഷബാധയേറ്റ 63 പേർ ചികിത്സ തേടിയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇവരിൽ പലരുടെയും ആരോഗ്യനില മോശമായി തുടരുകയാണ്. ദുരന്തത്തിന് പിന്നാലെ മദ്യനിരോധനമുള്ള കുവൈറ്റിൽ ശക്തമായ നടപടികളുമായി അധികൃതർ മുന്നോട്ട് പോകുകയാണ്. വ്യാജമദ്യം നിർമ്മിച്ചു വിതരണം ചെയ്തവരുടെ വിവരങ്ങൾ അധികൃതർ ശേഖരിക്കാൻ ദുരന്തത്തിന് പിന്നാലെ ശ്രമം ആരംഭിച്ചിരുന്നു. അഹ്മദി സുരക്ഷാ സേന നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് മദ്യനിർമ്മാണ കേന്ദ്രങ്ങൾ കണ്ടെത്തിയത്.