തിരുവനന്തപുരം : കേരളത്തിലെ നിർമ്മാണത്തിലിരിക്കുന്ന ദേശീയപാതയിൽ അടിക്കടിയുണ്ടായിക്കൊണ്ടിരിക്കുന്ന തകർച്ചകളുടെ പശ്ചാത്തലത്തിൽ മുഴുവൻ റീച്ചുകളിലും സേഫ്റ്റി ഓഡിറ്റ് നടത്താൻ തീരുമാനിച്ച് ദേശീയപാത അതോറിറ്റി. മണ്ണിനു ബലക്കുറവുള്ള സ്ഥലത്ത് സംരക്ഷണ ഭിത്തി തീർത്തുള്ള നിർമ്മാണമാണ് കൊല്ലം ജില്ലയിലെ കൊട്ടിയത്തെ റോഡ് തകർച്ചക്ക് കാരണമായതെന്ന കണ്ടെത്തൽ കൂടിയാണ് ദേശീയപാത അതോറിറ്റിയുടെ കണ്ണ് തുറപ്പിച്ചത്. ആകെയുള്ള 18 പ്രോജക്ടുകളിലും പരിശോധന നടത്താനാണ് തീരുമാനം.
കൊട്ടിയം മാതൃകയിൽ ഭിത്തികൾ പണിതതും പുരോഗമിക്കുന്നതും ഇനി പണി തുടങ്ങാനിരിക്കുന്നതുമായ സ്ഥലങ്ങളിൽ മണ്ണ് പരിശോധന നടത്തും. ഇങ്ങനെ 378 സ്പോട്ടുകളുണ്ട്. 100 സ്ഥലങ്ങളിൽ ഒരു മാസം കൊണ്ടും മറ്റിടങ്ങളിൽ മൂന്ന് മാസം കൊണ്ടും പരിശോധന പൂർത്തിയാക്കും. 20 ഏജൻസികളെ ഇതിനായി നിയോഗിച്ചു. സംരക്ഷണ ഭിത്തി പണിത സ്ഥലങ്ങളിലെ ഡിസൈൻ പുന:പരിശോധിക്കും. പൊളിക്കേണ്ടവ പൊളിക്കും. എല്ലാ സുരക്ഷാ പരിശോധനയും പൂർത്തിയായ ശേഷം മാത്രമാകും അന്തിമ അനുമതി. ഇതോടെ പല മേഖലകളിലും ദേശീയപാത നിർമ്മാണത്തിന് വേഗം കുറയുമെങ്കിലും സംസ്ഥാനത്തെ ജനങ്ങളുടെ ജീവന് നേരെയുയർത്തുന്ന ഇത്തരം ഭീഷണികൾക്ക് പരിഹാരം കാണുമെന്നാണ് പ്രതക്ഷ.
