ദുബൈ : പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണവുമായി എഴുത്തുകാരി ഹണി ഭാസ്‌കരന്‍. രാഹുല്‍ തന്നോട് ഇൻസ്റ്റഗ്രാമിലൂടെ ചാറ്റ് ചെയ്ത ശേഷം ഇതേക്കുറിച്ച് മറ്റുള്ള ആളുകളോട് മോശമായി പറഞ്ഞുവെന്നാണ് ഹണി ഭാസ്‌കരൻ ആരോപിക്കുന്നത്.
ശ്രീലങ്കൻ യാത്രയെ കുറിച്ച് ചോദിച്ചാണ് രാഹുല്‍ ആദ്യമായി തനിക്ക് മെസേജ് അയച്ചത്. ചാറ്റ് നിർത്താൻ ഉദ്ദേശമില്ലായിരുന്നു. താൻ മറുപടി നൽകാത്തത് കൊണ്ട് ചാറ്റ് അവസാനിപ്പിച്ചു. എന്നാല്‍, പിന്നീട് മറ്റ് സ്ഥലങ്ങളില്‍ ചെന്ന് അയാളുടെ പത്രാസ് കണ്ടിട്ട് പിന്നാലെ ചെല്ലുന്ന സ്ത്രീയായാണ് പ്രൊജക്ട് ചെയ്തത്. ഈ പ്രവര്‍ത്തി അങ്ങേയറ്റം അശ്ലീലമല്ലേ എന്നാണ് ഹണിയുടെ ചോദ്യം.
‘‘ഇന്‍സ്റ്റഗ്രാമില്‍ എന്നോട് ചാറ്റ് ചെയ്ത ശേഷം, രാഹുല്‍ അയാളുടെ സുഹൃത്തുക്കളോട് ഇതേകുറിച്ച് മോശമായി
പറയുകയായിരുന്നു. അയാള്‍ ഇത് പറഞ്ഞ ആളുകള്‍ തന്നെയാണ് ഈ വിവരം എന്നെ അറിയിച്ചത്. രാഹുലിന്റെ സ്വഭാവം മോശമാണെന്ന് തോന്നിയതിനാല്‍ തന്നെ പിന്നീട് സംസാരിച്ചിട്ടില്ല. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇരകളായ നിരവധി സ്ത്രീകളെക്കുറിച്ച് എനിക്ക് അറിയാം. വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ പരാതി നല്‍കും.”
വേറെ ആരുമായും ബന്ധമില്ലെന്നും എന്റെ സ്‌നേഹം നിനക്ക് മാത്രമാണെന്നുമാണ് രാഹുല്‍ സമീപിച്ചിട്ടുള്ള എല്ലാ സ്ത്രീകളോടും പറയുന്നതെന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. ”എന്റെ സുഹൃത്തുക്കള്‍ക്ക് തന്നെ അനുഭവമുണ്ട്. ഇയാള്‍ കാണിക്കുന്ന സ്‌നേഹം സത്യമാണെന്നാണ് ഇരകള്‍ വിചാരിക്കുന്നതും. എന്നാല്‍, അതല്ല യാഥാര്‍ത്ഥ്യമെന്ന് ജനങ്ങളോട് പറയേണ്ട ഉത്തരവാദിത്തം എനിക്കുണ്ട്’’ – ഹണി പറഞ്ഞു.
‘‘ഈ പറയുന്ന വൃത്തികേടിലേക്ക് ഇനി ഒരു സത്രീ കൂടി പെടരുതെന്നാണ് ചിന്തിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നത് ഷാഫി പറമ്പില്‍ എംപിയാണ്. രാഹുലിനെതിരെ പലരും ഷാഫിക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാൽ, യാതൊരുവിധ നടപടിയും സ്വീകരിക്കാന്‍ ഷാഫി തയ്യാറായിട്ടില്ല. നിലവില്‍ രാഹുലിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്ന കാര്യം ആലോചിച്ചിട്ടില്ല. രാഹുലിനു ധൈര്യമുണ്ടെങ്കില്‍ എനിക്കെതിരേ മാനനഷ്ടക്കേസ് നല്‍കട്ടെ’’ – ഹണി ഭാസ്ക്കരൻ പറഞ്ഞു.
