തിരുവനന്തപുരം : സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ പ്രഖ്യാപിച്ച അനിശ്ചിതകാല സമരത്തിൻ്റെ മുന്നോടിയായി ചൊവ്വാഴ്ച ഒ പി ബഹിഷ്ക്കരിച്ച് പ്രതിഷേധിക്കും. കെജിഎംസിടിഎയുടെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റിനു മുന്നിൽ രാവിലെ 10 മണി മുതൽ ധർണ്ണയും നടക്കും. ഡിഎ കുടിശ്ശിക, ശമ്പള പരിഷ്ക്കരണം ഉൾപ്പെടെയുള്ള വിഷയങ്ങളാണ് സമരാവശ്യങ്ങൾ. അടിയന്തിര ചികിത്സ ഒഴികെയുള്ള സേവനങ്ങളും അദ്ധ്യാപനവും ഇന്ന് ഡോക്ടർമാർ ബഹിഷ്ക്കരിക്കും.
ഒ.പി. ബഹിഷ്കരണത്തോടൊപ്പം അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകളും മറ്റ് പ്രൊസീജറുകളും ഇന്ന് നടക്കില്ല. ജനുവരി 22 മുതൽ തുടങ്ങിയ അദ്ധ്യാപന ബഹിഷ്ക്കരണ സമരത്തിൻ്റെ തുടർച്ചയാണിത്. ഉന്നയിച്ച ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാത്ത പശ്ചാത്തലത്തിലാണ് കടുത്ത സമരത്തിലേക്ക് നീങ്ങുന്നതെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു.
സർക്കാർ തങ്ങൾക്ക് നൽകിയ ഉറപ്പ് പാലിച്ചില്ലെന്നാണ് കെജിഎംസിടിഎ ആരോപിക്കുന്നത്.
ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാരിനെ സമീപിച്ച സംഘടനയുടെ പ്രതിനിധികളുമായി ആരോഗ്യമന്ത്രിയും ധനമന്ത്രിയും ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംഘടന മുൻപ് നിശ്ചയിച്ച സമരം മാറ്റിവെച്ചിരുന്നു. എന്നാൽ ഈ മാസം 18ന് സർക്കാർ ഇറക്കിയ സർക്കുലറിൽ തങ്ങൾ മുന്നോട്ടുവെച്ച ഒരു ആവശ്യവും പരിഗണിച്ചില്ലെന്നാണ് കെജിഎംസിടിഎ പറയുന്നത്.
