ചെന്നൈ: സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വീട്ടിലായിരുന്നു അന്ത്യം. രാവിലെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
1955 മാർച്ച് 5ന് തമിഴ്‌നാട്ടിലാണ് എസ്.പി.വെങ്കിടേഷിൻ്റെ ജനനം. മാൻഡലിൻ വാദകനായിരുന്ന പിതാവിന്റെ ശിക്ഷണത്തിൽ മൂന്ന് വയസ് മുതൽ മാൻഡലിൻ വായിച്ചു തുടങ്ങിയ സംഗീതസപര്യയ്ക്കാണ് ഇപ്പോൾ തിരശ്ശീല വീണത്. സംഗീത സംവിധായകരായ രവീന്ദ്രൻ, എ.ടി. ഉമ്മർ തുടങ്ങിയവരുടെ സഹായിയായാണ് സിനിമാ സംഗീതരംഗത്തേയ്ക്ക് കാലെടുത്തുവെച്ചത്. 1968 മുതൽ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിലെ നിരവധി ചിത്രങ്ങളുടെ ഓർക്കസ്ട്രേഷനിൽ അദ്ദേഹം പ്രവർത്തിച്ചു.
1975-ൽ കന്നട സിനിമയിൽ അസിസ്റ്റൻ്റ് മ്യൂസിക് ഡയറക്ടറായി തുടങ്ങിയ അദ്ദേഹം 1981-ൽ പ്രേമയുദ്ധ എന്ന തെലുങ്ക് ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി. 1983-ലാണ് മലയാള ത്തിൽ സജീവമാകുന്നത്. മോഹൻലാലിന്‍റെ ഹിറ്റ് ചിത്രമായ രാജാവിന്‍റെ മകൻ എസ് പി വെങ്കിടേഷിന് മലയാള സിനിമയിൽ പുതിയൊരു ഇടം നൽകി.
പിന്നീടുള്ള വർഷങ്ങളിൽ മലയാള സിനിമയിൽ തിളങ്ങി നിന്ന സംഗീത സംവിധായകനായിരുന്നു എസ് പി വെങ്കിടേഷ്. 150ലധികം സിനിമകള്‍ക്ക് അദ്ദേഹം ഈണമൊരുക്കി. കിലുക്കം, മിന്നാരം, ജോണി വാക്കർ. കൌരവര്‍, സ്ഫടികം, ധ്രുവം, കിഴക്കൻ പത്രോസ്, ഹിറ്റ്ലര്‍, ദേവാസുരം തുടങ്ങി നിരവധി സിനിമകളിലെ ഗാനങ്ങള്‍ക്ക് അദ്ദേഹം സംഗീതം നൽകി. പൈതൃകം എന്ന സിനിമയ്ക്ക് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിട്ടുണ്ട്. പശ്ചാത്തല സംഗീതത്തിലൂടെയും അദ്ദേഹം ശ്രദ്ധേയനായിട്ടുണ്ട്. മലയാളത്തിലെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന നിരവധി പാട്ടുകള്‍ അദ്ദേഹത്തിന്‍റേതായിട്ടുണ്ട്.
