[Photo Courtesy : X]
ന്യൂഡൽഹി : മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെയുടെ ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ (Four Stars of Destiny) എന്ന ആത്മകഥ പ്രതിരോധ മന്ത്രാലയത്തിൻ്റെ അനുമതി ലഭിക്കുന്നതിന് മുൻപെ ആഗോള വിപണികളിൽ എത്തിയതിൽ അന്താരാഷ്ട്ര തലത്തിൽ അന്വേഷണം ആരംഭിച്ച് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ. ഇത് കേവലമൊരു പൈറസി മാത്രമല്ലെന്നും പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങളുടെ ഔദ്യോഗിക നടപടിക്രമങ്ങളെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണെന്നുമാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഈ പുസ്തക ചോർച്ചയുമായി ബന്ധപ്പെട്ട് ക്രിമിനൽ ഗൂഢാലോചനയ്ക്ക് ഡൽഹി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പ്രസിദ്ധീകരിക്കാത്ത ഒരു പുസ്തകം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ കൈകളിൽ എത്തിയത് എങ്ങനെയെന്ന ചോദ്യത്തിന് പിന്നാലെയായിരുന്നു നടപടി. ജനറൽ നരവനെയുടെ ആത്മകഥയുടെ ചോർന്ന പതിപ്പുകൾ അന്താരാഷ്ട്ര വിപണിയിലാണ് ആദ്യം ലഭ്യമായതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. വിദേശ വിപണികളിലെ പ്ലാറ്റ്‌ഫോമുകൾ വഴി പുസ്തകത്തിന്റെ ഓൺലൈൻ വിൽപ്പന നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. പുസ്തകത്തിന്റെ പ്രസാധകരായ പെൻഗ്വിൻ ഇന്ത്യ, പുസ്തകം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കുമ്പോഴാണ് ഈ വിവരങ്ങൾ പുറത്തുവരുന്നത്.
ചോർന്ന കോപ്പികളിൽ ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ബുക്ക് നമ്പർ (ISBN) രേഖപ്പെടുത്തിയിരിക്കുന്നത് അന്വേഷണത്തിൽ നിർണ്ണായകമായിരിക്കുകയാണ്. പുസ്തകങ്ങളുടെ വാണിജ്യപരമായ വിതരണത്തിന് ആവശ്യമായ 13 അക്ക തിരിച്ചറിയൽ നമ്പറാണിത്.
ഇത് സൂചിപ്പിക്കുന്നത് ചോർന്നത് പുസ്തകത്തിന്റെ കരട് രൂപമല്ല, മറിച്ച് വിതരണത്തിന് തയ്യാറായ അന്തിമ പതിപ്പാണെന്നാണ്. ഐഎസ്ബിഎൻ രജിസ്ട്രേഷനെക്കുറിച്ചും വിതരണ പ്രക്രിയയെക്കുറിച്ചും പെൻഗ്വിൻ ഇന്ത്യയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഓരോ ഫോർമാറ്റിലുമുള്ള പുസ്തകങ്ങൾക്കും പ്രത്യേകം ഐഎസ്ബിഎൻ നമ്പറുകളാണ് നൽകുക. അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ജർമ്മനി എന്നിവിടങ്ങളിലെ ഓൺലൈൻ ബുക്ക് സെല്ലിംഗ് പ്ലാറ്റ്‌ഫോമുകൾ പരിശോധിച്ചപ്പോൾ, അവിടെ നൽകിയിരിക്കുന്ന ഐഎസ്ബിഎൻ കോഡുകൾ പെൻഗ്വിൻ ഇന്ത്യയുടെ പതിപ്പുമായി പൊരുത്തപ്പെടുന്നതായി ആജ് തക്, ഇന്ത്യ ടുഡേ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പുസ്തകത്തിന്റെ അപ്‌ലോഡിംഗ് ക്രമവും അന്താരാഷ്ട്ര തലത്തിലുള്ള ലിസ്റ്റിംഗും പരിശോധിക്കുമ്പോൾ ഇതൊരു ആസൂത്രിതമായ നീക്കമാണെന്ന് പോലീസ് കരുതുന്നു. ഔദ്യോഗിക അനുമതിക്ക് മുൻപ് ആരാണ് പുസ്തകത്തിന്റെ അന്താരാഷ്ട്ര വിതരണം സുഗമമാക്കിയതെന്നും ഇതിന് പിന്നിൽ വിദേശത്ത് നിന്നുള്ള ആരുടെയെങ്കിലും സഹായമുണ്ടോ എന്നും സ്പെഷ്യൽ സെൽ പരിശോധിക്കുന്നുണ്ട്. ഡിജിറ്റൽ ഫൂട്ട്പ്രിന്റുകൾ പിന്തുടർന്ന് കുറ്റക്കാരെ കണ്ടെത്താനാണ് ശ്രമം. വിഷയത്തിൽ പ്രതിരോധ മന്ത്രാലയം ഇതുവരെ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല.
