ന്യൂഡൽഹി : കന്യാസ്‌ത്രീകളെകന്യാസ്‌ത്രീകളെ ജയിലിലടച്ച സംഭവത്തിൽ ആശങ്കയുടെ നിഴലിൽ കഴിയുന്ന ഛത്തീസ്‌ഗഡിലെ ക്രൈസ്‌തവ സമൂഹത്തിന് ആശ്വാസമേകാൻ ദുർഗിലെത്തി ഇടതുപക്ഷ എംപിമാർ. ജോൺബ്രിട്ടാസ്, പി സന്തോഷ്‌കുമാർ, ജോസ് കെ മാണി എന്നിവർ ദുർഗിലെത്തി പുരോഹിതരെയും കന്യാസ്‌ത്രീകളെയും നേരിട്ട് കണ്ടാണ് ഐക്യദാർഢ്യവും പിന്തുണയും വാഗ്ദാനം ചെയ്തത്. ഇത് രണ്ടാംതവണയാണ് ഇടതുപക്ഷ എംപിമാർ ദുർഗിലെത്തുന്നത്. സെന്റ് വിൻസെന്റ് ഡീ പോൾ കാത്തലിക്ക് ചർച്ചിന്റെ അടുത്തുള്ള വിശ്വദീപം ഹയർസെക്കൻഡറി സ്‌കൂളിൽ എത്തിയ എംപിമാർ സിസ്‌റ്റർ മെറിൻ, സിസ്‌റ്റർ ക്രിസ്‌റ്റി, ഫാ. ബെന്നി എന്നിവരുമായി ചർച്ച നടത്തി.

‘നീതി ലഭിക്കുന്നത് വരെ ഞങ്ങൾ നിങ്ങളോടൊപ്പമുണ്ടാകും’– ബ്രിട്ടാസ് ഉറപ്പുനൽകി. കന്യാസ്‌ത്രീകൾക്ക് ജാമ്യം കിട്ടി അവർക്ക് എതിരായ കേസ് റദ്ദാക്കുന്നത് വരെ ഈ പ്രതിരോധവും പോരാട്ടവും തുടരുമെന്നും ബ്രിട്ടാസ് പറഞ്ഞു. ഈ പോരാട്ടം കന്യാസ്ത്രീകൾക്കും ക്രൈസ്‌തവർക്കും മാത്രം നീതി ഉറപ്പാക്കാനുള്ളതല്ല. ഭരണഘടന വാഗ്‌ദാനം ചെയ്യുന്ന അടിസ്ഥാന മൂല്യങ്ങളും അവകാശങ്ങളും സംരക്ഷിക്കാൻ വേണ്ടിയുള്ളതാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി
കന്യാസ്‌ത്രീകളുടെ അറസ്‌റ്റ് ഒറ്റപ്പെട്ട സംഭവമല്ല, രാജ്യവ്യാപകമായി നടക്കുന്ന വേട്ടയാടലുകളുടെ ഭാഗമാണെന്ന് ജോസ് കെ മാണി പറഞ്ഞു. ഇത് ആവർത്തിക്കാതിരിക്കണമെങ്കിൽ ശക്തമായ പോരാട്ടം തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളവും രാജ്യവും ഒറ്റക്കെട്ടായി കന്യാസ്‌ത്രീകൾക്കൊപ്പം രംഗത്തുണ്ടെന്ന് സന്തോഷ്‌കുമാർ പറഞ്ഞു.
