തിരുവനന്തപുരം : നിയമസഭയിൽ കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടർന്നു. ചോദ്യോത്തരവേള ബഹിഷ്ക്കരിച്ച പ്രതിപക്ഷം പ്ലക്കാർഡുകളും ബാനറുമായി സ്പീക്കറുടെ മുഖം മറച്ച്
നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ശബരിമല സ്വർണ്ണക്കവർച്ചാക്കേസ് അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഇന്നത്തെ പ്രതിഷേധ വിഷയം. സ്പീക്കറുടെ ചേമ്പറില്‍ കയറാൻ ശ്രമിച്ച പ്രതിപക്ഷ എംഎൽഎ അൻവർ സാദത്തിനെ വാച്ച് ആൻ്റ് വാർഡ് തക്കസമയത്ത് തടഞ്ഞു. അൻവർ സാദത്തിൻ്റെ പ്രവൃത്തിയിൽ അസ്വസ്ഥനായ സ്പീക്കര്‍ എ എൻ ഷംസീർ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് പോയി. സഭ നടപടികള്‍ താൽക്കാലികമായി നിർത്തി.
ശബരിമല സ്വർണ്ണക്കവർച്ചാക്കേസില്‍ എസ്ഐടി അന്വേഷണം വഴിമുട്ടിയെന്നും അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നുവെന്നുമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ നിയമസഭയിലെ ആരോപണം. കേസിലെ എല്ലാ പ്രതികൾക്കും സ്വാഭാവിക ജാമ്യം ലഭിക്കുകയാണ്. അടുത്ത ദിവസം തന്നെ ഉണ്ണികൃഷ്ണൻ പോറ്റിയും ജയിൽ മോചിതനാകും. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദ്ദത്തെ തുടർന്നാണ് എസ്‌ഐടി അന്വേഷണം ഈ രീതിയിൽ മുന്നോട്ടുപോയതെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. സഭാ നടപടികളുമായി സഹകരിക്കുന്നില്ലെന്നും സഭയക്ക്കത്തും പുറത്ത് സമരം കടുപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചതിന് പിന്നാലെ പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യങ്ങളുമായി സ്പീക്കറുടെ ഡയസിന് മുന്നിൽ തടിച്ചുകൂടി.
