തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അവയവദാനം . വാഹനാപകടത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി കൃഷ്ണലാലിൻ്റെ അഞ്ച് അവയവങ്ങൾ ദാനം ചെയ്യും. കുടുംബത്തിൻ്റെ സമ്മതമനുസരിച്ച് ഹൃദയവും രണ്ടു വൃക്കകളും കരളും കണ്ണുമാണ് ദാനം ചെയ്യുന്നത്. കൃഷ്ണലാലിന്റെ ഹൃദയം എയർ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ച് അരുണിന് നൽകി. ശസ്ത്രക്രിയ വിജയകരമാണെന്ന് ഡോ. ജയകുമാർ അറിയിച്ചതായി മന്ത്രി വി എൻ വാസവൻ പറഞ്ഞു. കൃഷ്ണലാലിൻ്റെ രണ്ടു വൃക്കകളും കരളും കണ്ണും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൈമാറി.
33കാരനായ കൃഷ്ണലാൽ വാഹനപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മസ്തിഷ്ക്കമരണം സംഭവിച്ചത്. അപകടത്തിന് പിന്നാലെ അവയവദാനത്തിന് കുടുംബം സമ്മതം അറിയിക്കുകയായിരുന്നു. ഏപ്രിൽ ഒന്നിന് സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന കൃഷ്ണലാലിനെ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. വെൽഡിംഗ് തൊഴിലാളിയായിരുന്നു കൃഷ്ണലാൽ.
കഴിഞ്ഞ രണ്ടുമാസത്തിനിടെ കേരളത്തിൽ നടക്കുന്ന അഞ്ചാമത്തെ അവയവദാനമാണിത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ചരിത്രം സൃഷ്ടിച്ച ആലിൻ്റെയും ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് എൽഡി ക്ലർക്ക് ജിജിൻ്റെയും അവയവങ്ങളാണ് ഫെബ്രുവരിയിൽ കെ-സോട്ടോ വഴി ദാനം ചെയ്തത്.
10 മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം ഫെബ്രുവരി 13നാണ് മരിച്ചത്. മസ്തിഷ്ക മരണത്തെത്തുടർന്ന് കുട്ടിയുടെ അച്ഛൻ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി അരുൺ എബ്രഹാമും അമ്മ ഷെറിൻ ആൻ ജോണും അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. കരൾ, രണ്ട് വൃക്ക, ഹൃദയവാൽവ്, രണ്ട് നേത്ര പടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്.
ഫെബ്രുവരി 24ന് മസ്‌തിഷ്‌കമരണം സംഭവിച്ച ജിജിൻ്റെ നേത്രപടലങ്ങൾ, വൃക്ക, ഹൃദയം, കരൾ, പാൻക്രിയാറ്റിക് ഗ്രന്ഥി എന്നിവയാണ് ദാനം ചെയ്തത്. മാർച്ച് മൂന്നിന് മസ്തിഷ്ക മരണം സംഭവിച്ച എടവനക്കാട് സ്വദേശിയായ ജാസ്‍ലിയ ജോൺസണിൻ്റെ കരൾ, രണ്ട് വൃക്കകൾ, നേത്രപടലം എന്നിവയും ദാനം ചെയ്തിരുന്നു. മാർച്ച് 14ന് മരിച്ച കൊല്ലം ചടയമംഗലം സ്വദേശി ബിനുവിൻ്റെ ഹൃദയം, കരൾ, വൃക്കകൾ, നേത്രപടലം എന്നീ അവയവങ്ങളും ദാനം ചെയ്തിരുന്നു.
