തിരുവനന്തപുരം: ലൈംഗികപീഡന പരാതി നേരിടുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ വിദേശത്ത് കടക്കാനുള്ള സാദ്ധ്യത പരിഗണിച്ച് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. തിരുവനന്തപുരം വിമാനത്താവളത്തിലടക്കം ലുക്ക്ഔട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിന് മിഡിൽ ഈസ്റ്റിൽ വലിയ സൗഹൃദവലയമുണ്ട്. അതിനാൽ വിദേശത്തേക്ക് കടക്കാനുള്ള സാദ്ധ്യത ഏറെയാണെന്ന നിഗമനത്തിലാണ് പോലീസ്.
യുവതിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് രാഹുലിനെതിരെ കേസടുത്തിരിക്കുന്നത്. രാഹുലിനൊപ്പമുള്ളവരും നിരീക്ഷണത്തിലാണ്. അതിജീവിതയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സ്വന്തം മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതാണ് പരാതി നല്‍കാന്‍ വൈകിയതെന്നാണ് യുവതി മൊഴിയില്‍ പറയുന്നത്. തൃക്കണ്ണാപുരത്തും പാലക്കാടുമുള്ള ഫ്‌ളാറ്റില്‍ വച്ച് രാഹുല്‍ തന്നെ ബലാത്സംഗം ചെയ്തുവെന്നും പരാതിയിലുണ്ട്.
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, അശാസ്ത്രീയമായി ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് രാഹുലിനെതിരെ പോലീസ് കേസെടുത്തത്. തിരുവനന്തപുരം നെടുമങ്ങാട് വലിയമല പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. 10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയത്. കഴിഞ്ഞദിവസം വിശദമായി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
