കൊച്ചി : പെരുമ്പളം ദ്വീപ് നിവാസികളുടെ ജീവിതത്തിലേക്ക് മഴവിൽ നിറം ചാർത്തി കടന്നുവന്ന പെരുമ്പളം പാലം നാട്ടുകാരുടെ ആഘോഷതിമിർപ്പിനെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ
നാടിന് സമർപ്പിച്ചു. പെരുമ്പളം ദ്വീപിലെ പന്ത്രണ്ടായിരത്തോളം വരുന്ന ജനതയുടെ ജീവിതാഭിലാഷമാണ് ഇന്ന് യാഥാർത്ഥ്യമായത്. 1157 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലും കേരളത്തിൽ കായലിന് കുറുകെ നിർമ്മിച്ച ഏറ്റവും വലിയ പാലമാണ് പെരുമ്പളത്തേത്.
പെരുമ്പളം ദ്വീപ് നിവാസിളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി കിഫ്ബി ഫണ്ടിൽ നിന്ന് 106 കോടി മുടക്കിയാണ് പെരുമ്പളംപാലം നിർമ്മിച്ചത്. . ഉദ്ഘാടന ചടങ്ങിനായി ആയിരങ്ങളാണ് പെരുമ്പളത്ത് എത്തിയത്. നാട മുറിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പാലം ഉദ്ഘാടനം ചെയ്തത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, ആരിഫ് എംപി, സ്ഥലം എം എൽ എ ദലീമ തുടങ്ങിയവരും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. . നാട മുറിച്ചതിനുശേഷം മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം പാലത്തിലൂടെ മറുകരയിലേക്ക് യാത്ര ചെയ്തതിനൊപ്പം. പെരുമ്പളം ദ്വീപിലേക്കുള്ള കെഎസ്ആര്‍ടിസിയുടെ ബസ് സര്‍വ്വീസും ആരംഭിച്ചു. പെരുമ്പളം ദ്വീപ് എന്ന ബോര്‍ഡ് വെച്ചുള്ള കെഎസ്ആര്‍ടിസി ബസ് പാലത്തിലൂടെ കടന്നുപോയപ്പോള്‍ ഹര്‍ഷാരവത്തോടെയാണ് ജനങ്ങള്‍ അതിനെ ഏറ്റെടുത്തത്.
വേമ്പനാട് കായലിന് കുറുകെയാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. ഇരുവശത്തും നടപ്പാതകളോടുകൂടിയുള്ള പാലത്തിൻ്റെ മദ്ധ്യഭാഗത്ത് മഴവില്‍ നിറത്തിലുള്ള മൂന്ന് ബോ സ്ട്രിംഗ് ആര്‍ച്ചുകൾ പ്രത്യേക ആകർഷണീയതയാണ്. പെരുമ്പളം പഞ്ചായത്തിലെ 14 വാര്‍ഡുകളിലായി 12000 പേരാണ് കഴിയുന്നത്. 100 കോടി ചെലവിൽ ഊരാളുങ്കൽ സൊസൈറ്റിയാണ് പാലം നിര്‍മ്മിച്ചത്.
ആലപ്പുഴ ജില്ലയിലെ വമ്പനാട് കായലിലാണ് പെരുമ്പളം എന്ന മനോഹര ദ്വീപ്. ഏറെക്കാലം ജലഗതാഗതത്തെയാണ് ഈ പ്രദേശത്തെ ജനങ്ങൾ ആശ്രയിച്ചിരുന്നത്. അടിയന്തര സാഹചര്യങ്ങളിൽ ആശുപത്രി, വിദ്യാഭ്യാസം, തൊഴിൽ എന്നിവയ്ക്കായി സമീപ പ്രദേശങ്ങളിലേക്ക് എത്തുന്നത് പലപ്പോഴും ബുദ്ധിമുട്ടായിരുന്നു. പാലം യാഥാർത്ഥ്യമായതോടെ ഈ പ്രദേശത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിക്ക് വലിയ പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നത്.
