മീററ്റ് :രാജ്യത്തെ ആദ്യ റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റമായ (RRTS) നമോ ഭാരത് ട്രെയിനിൻ്റേയും മീററ്റ് മെട്രോയുടേയും ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ശതാബ്ദി നഗർ സ്റ്റേഷനിൽ വെച്ചാണ് അദ്ദേഹം ഫ്ലാഗ് ഓഫ് നിർവ്വഹിച്ചത്. ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ശതാബ്ദി നഗറിൽ നിന്ന് മീററ്റ് സൗത്ത് സ്റ്റേഷൻ വരെ മെട്രോയിൽ യാത്ര ചെയ്തു.
മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ളതാണ് നമോ ഭാരത് ട്രെയിനുകൾ. ഇവയ്ക്കൊപ്പം തന്നെ സർവ്വീസ് നടത്തുന്ന മീററ്റ് മെട്രോ, മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയുമായി ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മെട്രോ സിസ്റ്റമായി മാറി. വെറും 30 മിനിറ്റ് കൊണ്ട് ഈ മെട്രോ റൂട്ട് പൂർത്തിയാക്കാൻ സാധിക്കും. സരായ് കാലെ ഖാൻ, ആനന്ദ് വിഹാർ, ഗാസിയാബാദ്, മുറാദ്‌നഗർ, മോദിനഗർ, മീററ്റ് സൗത്ത് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതാണ് മീററ്റ് മെട്രോ
മെട്രോ യാത്രയ്ക്ക് ശേഷം മോഹിയിദ്ദീൻപൂരിൽ നടന്ന പൊതുസമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. പടിഞ്ഞാറൻ ഉത്തർപ്രദേശിന്റെ മുഖച്ഛായ മാറ്റുന്ന 12,930 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവ്വഹിച്ചു. അടിസ്ഥാന സൗകര്യ വികസനം, നഗരവികസനം, പൊതുസേവനങ്ങൾ തുടങ്ങിയ മേഖലകളിലൂന്നിയുള്ളതാണ് ഈ പദ്ധതികൾ.
