ടെൽ അവീവ് : ഇസ്രായേലിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൻ സ്വീകരണം. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഭാര്യ സാറ നെതന്യാഹുവും ടെൽ അവീവിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ നേരിട്ടെത്തി മോദിയെ സ്വീകരിച്ചു. പ്രധാനമന്ത്രി മോദിയെ നെതന്യാഹു ആലിംഗനം ചെയ്തു. ഇസ്രായേൽ സൈന്യം ആചാരപരമായ സ്വീകരണം നൽകി. സ്വാഗത ചടങ്ങിനുശേഷം ഇരു നേതാക്കളും വിമാനത്താവളത്തിൽ സ്വകാര്യ കൂടിക്കാഴ്ച നടത്തി. “ഇത് യഥാർഥ സൗഹൃദത്തിന്റെ ബന്ധമാണ്.” എന്ന് ഇന്ത്യൻ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തുകൊണ്ട് നെതന്യാഹു പറഞ്ഞു.

“ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവും അദ്ദേഹത്തിൻ്റെ ഭാര്യയും വിമാനത്താവളത്തിൽ നൽകിയ സ്വീകരണത്തിൽ അതിയായ ബഹുമാനമുണ്ട്. ഇന്ത്യ – ഇസ്രായേൽ സൗഹൃദം ശക്തിപ്പെടുത്തുന്ന ഉഭയകക്ഷി ചർച്ചകളിലും ഫലപ്രദമായ ഫലങ്ങളിലും ഏർപ്പെടാൻ ആഗ്രഹിക്കുന്നു” – എക്സിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.
പ്രധാനമന്ത്രി മോദി രാത്രി 8 മണിക്ക് നെസ്സെറ്റിനെ (ഇസ്രായേൽ പാർലമെന്റ്) അഭിസംബോധന ചെയ്യും. സാങ്കേതികവിദ്യ ഉൾപ്പെടെയുള്ളവയുടെ പ്രദർശനം സന്ദർശിക്കുകയും നെതന്യാഹുവിനൊപ്പം സ്വകാര്യ അത്താഴത്തിൽ പങ്കെടുക്കുകയും ചെയ്യും. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.15ന് പ്രധാനമന്ത്രി മോദി യാദ് വാഷെം സന്ദർശിക്കും. വ്യാഴാഴ്ച ഇരു നേതാക്കളും വിപുലമായ ഉഭയകക്ഷി ചർച്ചകൾ നടത്തും.
പ്രധാനമന്ത്രിയുടെ ഇസ്രായേൽ സന്ദർശന വേളയിൽ സാങ്കേതികവിദ്യ, പ്രതിരോധം, നവീകരണം, കൃഷി, സൈബർ സുരക്ഷ, ബഹിരാകാശ ഗവേഷണം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും സഹകരണം ഉറപ്പാക്കും. ഒൻപത് വർഷത്തിനിടെ പ്രധാനമന്ത്രി മോദിയുടെ രണ്ടാമത്തെ ഇസ്രായേൽ സന്ദർശനമാണിത്. 2017 ജൂലൈയിലായിരുന്നു ആദ്യ സന്ദർശനം. ഇറാനെതിരെ സൈനിക നടപടിയെടുക്കുമെന്ന് അമേരിക്കയുടെ ഭീഷണി തുടരുന്നതിനിടെയാണ് ഇസ്രായേലിലെ മോദിയുടെ സന്ദർശനം.
