Tuesday, August 11, 2026

‘ദി കേരള സ്റ്റോറി 2’ : ‘ഹർജിയിൽ തീർപ്പുവരുന്നത് വരെ റിലീസ് പാടില്ല, അവകാശം കൈമാറരുത്’- ഹൈക്കോടതി

Date:

കൊച്ചി : ‘ദി കേരള സ്റ്റോറി 2’ എന്ന ചിത്രത്തിന്റെ റിലീസ് പാടില്ലെന്നും അവകാശം കൈമാറരുതെന്നും നിർമ്മാതാക്കളോട് കേരള ഹൈക്കോടതി. സിനിമയെക്കുറിച്ചുള്ള ഹർജിക്കാരന്റെ ആശങ്കകൾ ഒരുപക്ഷേ ശരിയായിരിക്കാം എന്ന് നിരീക്ഷിച്ച കോടതി, അന്തിമ തീരുമാനം വരുന്നത് വരെ കാത്തിരിക്കാനും നിർമ്മാതാക്കളോട് ആവശ്യപ്പെട്ടു.

2026 ഫെബ്രുവരി 27ന് തീയേറ്ററുകളിൽ റിലീസ് ചെയ്യാനിരുന്നതാണ് ചിത്രം. ചിത്രത്തിൻ്റെ പ്രമേയത്തിലെ മുസ്ലീം വിരുദ്ധത വലിയ പ്രതിഷേധത്തിന് ഇടവരുത്തിയിരുന്നു. അതിശയോക്തി കലർന്നതും യാഥാർത്ഥ്യത്തിന് നിരക്കാത്തതുമായ അവകാശവാദങ്ങൾ ഉന്നയിക്കുന്നുവെന്ന ആരോപണവും ചിത്രത്തിനെതിരെയുണ്ട്. കേരളത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ജീവശാസ്ത്രജ്ഞനായ ശ്രീദേവ് നമ്പൂതിരിയാണ് സിനിമയുടെ റിലീസും പ്രദർശനവും തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

“നിങ്ങൾക്ക് ആവശ്യമായ സമയം നൽകാം. എന്നാൽ ഹർജിയിൽ തീരുമാനം വരുന്നത് വരെ ചിത്രം റിലീസ് ചെയ്യരുത്. വാദം പൂർത്തിയാകുന്നത് വരെയും കോടതി തീരുമാനമെടുക്കുന്നത് വരെയും കാത്തിരിക്കുക,” – ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പറഞ്ഞു. ഹൈക്കോടതി വ്യാഴാഴ്ച രാവിലെ 9.45ന് വീണ്ടും ഹർജി പരിഗണിക്കും. നിയമക്കുരുക്കുകളിൽ പെട്ടിരിക്കുന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ഇടക്കാല ഉത്തരവ് ഉണ്ടായേക്കും.

സിനിമ കാണാൻ കോടതി താൽപ്പര്യം പ്രകടിപ്പിച്ചെങ്കിലും നിർമ്മാതാക്കൾ അതിന് വലിയ താൽപര്യം കാണിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. മതസൗഹാർദ്ദത്തിന് പേരുകേട്ട ഒരു സംസ്ഥാനത്തെ മോശമായി ചിത്രീകരിക്കുന്നത് സൂക്ഷ്മമായ പരിശോധന അർഹിക്കുന്നുണ്ടെന്ന് ജഡ്ജിമാർ നിരീക്ഷിച്ചു.

സിനിമയുടെ റിലീസ് തടയണമെന്നും സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മൂന്ന് ഹർജികളാണ് കോടതി പരിഗണിക്കുന്നത്. ‘യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി’ നിർമ്മിച്ചതെന്ന് അവകാശപ്പെടുന്ന ചിത്രത്തിന് കേരളവുമായി നേരിട്ട് ബന്ധമില്ലാത്ത കഥയായിട്ടും ‘കേരള’ എന്ന പേര് ഉപയോഗിക്കുന്നത് സംസ്ഥാനത്തെ അപകീർത്തിപ്പെടുത്താനാണെന്ന് ഹർജിക്കാർ വാദിച്ചു. ചിത്രത്തിൽ കാണിക്കുന്ന ഇരകൾ കേരളത്തിൽ നിന്നുള്ളവരല്ലെന്നും അവർ ചൂണ്ടിക്കാട്ടി.

എന്നാൽ, ‘ഡൽഹി ബെല്ലി’, ‘ചെന്നൈ എക്സ്പ്രസ്’, ‘ഗോ ഗോവ ഗോൺ’ തുടങ്ങിയ സിനിമകളുടെ പേരുകൾ ഉദാഹരണമായി കാണിച്ച് സെൻസർ ബോർഡ് വക്താവ് വാദിച്ചത് ഇത്തരം പേരുകൾ ആർക്കെങ്കിലും ഒക്കെ എതിർപ്പുകൾ ഉണ്ടാക്കാൻ സാദ്ധ്യതയുണ്ടെന്നാണ്. ‘കേരളത്തിന്റെ അന്തസ്സ്’ എന്നതിലുപരി ഇത് ‘ഇന്ത്യയുടെ അന്തസ്സിനെ’ കുറിച്ചാണെന്ന് നിർമ്മാതാക്കളുടെ അഭിഭാഷകനും വാദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കാൻസർ പരിചരണത്തിന് ആയുർവ്വേദ രസായന ചികിത്സയുടെ സാദ്ധ്യത തേടണം: കെ മുരളീധരൻ

തിരുവനന്തപുരം : കാൻസർ ചികിത്സയിൽ ' രസായന ചികിത്സയുടെ സാദ്ധ്യത തേടണമെന്ന്...

കർക്കടക വാവ് : കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസ് 13 ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക്

കൊച്ചി : കർക്കടക വാവ് പ്രമാണിച്ച് സംസ്ഥാനത്തെ 13 പ്രത്യേക ബലിതർപ്പണ...

ചർച്ച വിജയം കണ്ടു; എൽപിഎസ്ടി ഉദ്യോഗാർത്ഥികൾ സമരം പിൻവലിച്ചു

തിരുവനന്തപുരം : എൽപിഎസ്ടി ഉദ്യോത്ഥികൾ കഴിഞ്ഞ 37 ദിവസമായിവിവിധ ആവശ്യങ്ങളുന്നയിച്ച്  സെക്രട്ടറിയേറ്റിന്...