കൊച്ചി : പത്തനംതിട്ട സ്വദേശിയായ 23-കാരനെതിരെ രജിസ്റ്റർ ചെയ്ത പോക്‌സോ കേസ് റദ്ദാക്കി ഹൈക്കോടതി.പരാതിക്കാരിയായ യുവതിയെ വിവാഹം ചെയ്യാൻ തയ്യാറായ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ നടപടി. ഇരുവരും ദമ്പതികളായി സന്തോഷത്തോടെ ജീവിക്കാൻ തീരുമാനിച്ചത് കണക്കിലെടുത്താണ് ജസ്റ്റിസ് സി. പ്രദിപ് കുമാറിൻ്റെ ഉത്തരവ്.
കഴിഞ്ഞ ജൂണിൽ പരാതിക്കാരിയുമായി സൗഹൃദത്തിലായ യുവാവ് അവരെ സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിച്ചു എന്നതായിരുന്നു പോലീസിന് ലഭിച്ച പരാതി. എന്നാൽ കേസ് നടപടികൾ പുരോഗമിക്കവെ ഇരുവരും നിയമപരമായി വിവാഹിതരായി. കേസ് തുടരുന്നത് തങ്ങളുടെ കുടുംബജീവിതത്തെ ബാധിക്കുമെന്നും നിലവിൽ താൻ പ്രായപൂർത്തിയായെന്നും കാട്ടി അതിജീവിത തന്നെ യുവാവിനെ പിന്തുണച്ച് സത്യവാങ്മൂലം സമർപ്പിച്ചു. ഇതോടെയാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.
പരാതിക്കാരിയുമായി വിവാഹം നടന്നതും ഇരുവരും ഒരുമിച്ച് ജീവിക്കുന്നതും കോടതി പരിഗണിച്ചു. സമാനമായ സാഹചര്യങ്ങളിൽ കേസ് റദ്ദാക്കാമെന്ന സുപ്രീം കോടതിയുടേയും ഹൈക്കോടതിയുടെയും മുൻ ഉത്തരവുകൾ ജസ്റ്റിസ് സി. പ്രദിപ് കുമാർ ചൂണ്ടിക്കാട്ടി. ഇത്തരം സന്ദർഭങ്ങളിൽ നിയമനടപടികളുമായി മുന്നോട്ട് പോകുന്നത് ദമ്പതികളുടെ ജീവിതത്തിൽ വിള്ളലുണ്ടാക്കുമെന്ന് നിരീക്ഷിച്ചാണ് പോക്‌സോ കേസിന്റെ തുടർനടപടികൾ കോടതി അവസാനിപ്പിച്ചത്.
