ന്യൂഡൽഹി : ചില സംഭവങ്ങളുടെ പേരിൽ ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് സുപ്രിംകോടതി. രാഷ്ട്രപതിയുടെ റഫറൻസിലായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. കാലതാമസം നേരിടുന്ന കേസുകളുണ്ട്. അത്തരം സംഭവങ്ങളിൽ കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി പറഞ്ഞു.
രാഷ്ട്രപതിയുടെ റഫറൻസിനെ എതിർക്കുന്നവരുടെ വാദം കേൾക്കുന്നതിനിടെയാണ് സുപ്രിംകോടതി ഇക്കാര്യം പറഞ്ഞത്. ഒരു ഭരണഘടനാ സ്ഥാപനം ചുമതല നിർവ്വഹിക്കുന്നില്ലെങ്കിൽ മറ്റൊരു ഭരണഘടനാ സ്ഥാപനത്തിന് നിർദ്ദേശം നൽകാൻ കഴിയില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. റഫറൻസിനെ അനുകൂലിക്കുന്നവരുടെ വാദം നേരത്തെ പൂർത്തിയായിരുന്നു.
ബില്ലുകൾ ആറുമാസത്തോളം തടഞ്ഞു വെയ്ക്കുന്നത് ന്യായീകരിക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായി മുൻപ് വ്യക്തമാക്കിയിരുന്നു. ഗവർണർ കേന്ദ്രത്തിലും സംസ്ഥാനങ്ങൾക്കും ഇടയിലുള്ള സുപ്രധാന കണ്ണിയാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടിയിരുന്നു.
