തിരുവനന്തപുരം : സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. എറണാകുളം, കോട്ടയം, ഇടുക്കി, പാലക്കാട് എന്നീ നാലു ജില്ലകളിലെ കലക്ടർമാരെ മാറ്റി. ജി.പ്രിയങ്ക (എറണാകുളം), എം.എസ്.മാധവിക്കുട്ടി (പാലക്കാട്), ചേതൻകുമാർ മീണ(കോട്ടയം) ഡോ.ദിനേശൻ ചെറുവത്ത് (ഇടുക്കി) എന്നിവരാണ് പുതിയ കലക്ടർമാർ. 25 ഉദ്യോഗസ്ഥർക്കും സ്ഥാനചലനമുണ്ട്.
പൊതുവിദ്യാഭ്യാസ സെക്രട്ടറിയായി ഡോ.കെ.വാസുകിയെ നിയമിച്ചു. എൻ.എസ്.കെ.ഉമേഷാണ് പുതിയ പൊതുവിദ്യാഭ്യാസ ഡയറക്ടർ.
കേരള ഫിനാൻഷ്യൽ കോർപറേഷന്റെ മാനേജിങ് ഡയറക്ടറുടെ ചുമതലയും ഇദ്ദേഹം വഹിക്കും. ഡോ.എസ്.ചിത്ര പൊതുവിദ്യാഭ്യാസ അഡിഷനൽ സെക്രട്ടറിയാവും. തദ്ദേശവകുപ്പ് ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി ചുമതലയും വഹിക്കും.
തൊഴിൽ വകുപ്പിൽ സ്പെഷൽ സെക്രട്ടറിയായി എസ്.ഷാനവാസിനെയും നിയമിച്ചു. ഷീബാ ജോർജിനെ ആരോഗ്യവകുപ്പിൽ അഡിഷനൽ സെക്രട്ടറിയായും ബി.അബ്ദുൽനാസറിനെ ന്യൂനപക്ഷ വകുപ്പ് അഡിഷണൽ സെക്രട്ടറിയായും നിയമിച്ചു. എ.ഗീതയെ ഹൗസിങ് ബോർഡിന്റെയും നിർമ്മിതി കേന്ദ്രത്തിന്റെയും ഡയറക്ടറായി നിയമിച്ചു.
ജെറോമിക് ജോർജിനെ തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറായി നിയമിച്ചപ്പോൾ ഡൽഹി കേരള ഹൗസ് റസിഡന്റ് കമ്മിഷണർ പുനീത് കുമാറിനെ തദ്ദേശ സ്വയംഭരണ വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. വി.വിഘ്നേശ്വരി കൃഷിവകുപ്പ് അഡിഷനൽ സെക്രട്ടറിയാവും ജോൺ വി.സാമുവൽ ജലഗതാഗത വകുപ്പ് ഡയറക്ടറും.
