വാഷിങ്ടൺ: ഇന്ത്യയ്ക്ക് മേൽ ചുമത്തിയ 50 ശതമാനം തീരുവകളിൽ പകുതിയും പിൻവലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി ട്രംപ് ഭരണകൂടം. സമീപ മാസങ്ങളിൽ ന്യൂഡൽഹി റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നതിൽ ഗണ്യമായ കുറവുണ്ടായതായതായി വിശേഷിപ്പിച്ച യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് ആണ് ഇക്കാര്യം സൂചിപ്പിച്ചത്.
റഷ്യൻ എണ്ണയുടെ ഇറക്കുമതി കുറയ്ക്കാനുള്ള ഇന്ത്യയുടെ നീക്കം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ചുമത്തുന്ന കുറഞ്ഞത് 25 ശതമാനം തീരുവ ലഘൂകരിക്കുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിച്ചതായി അമേരിക്കൻ വാർത്താ ഏജൻസിയായ പൊളിറ്റിക്കോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ബെസെന്റ് വ്യക്തമാക്കിയത്.
“ഇന്ത്യയ്ക്കുമേലുള്ള ഞങ്ങളുടെ 25 ശതമാനം താരിഫ് വലിയ വിജയമാണ്. റഷ്യയിൽ നിന്നുള്ള എണ്ണയുടെ ഇന്ത്യക്കാരുടെ വാങ്ങലുകൾ തകർന്നു. താരിഫുകൾ ഇപ്പോഴും തുടരുകയാണ്. ഇപ്പോൾ അവ ഒഴിവാക്കാൻ ഒരു വഴിയുണ്ടെന്ന് ഞാൻ കരുതുന്നു.” – ബെസെന്റ് പൊളിറ്റിക്കോയോട് പറഞ്ഞു. ഞ കഴിഞ്ഞയാഴ്ച ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തോടനുബന്ധിച്ച് ഫോക്സ് ന്യൂസിനോട് സംസാരിച്ചപ്പോഴും ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരായ ഇന്ത്യ, റഷ്യൻ എണ്ണ വാങ്ങൽ ഗണ്യമായി കുറച്ചതായി ബെസെന്റ് അവകാശപ്പെട്ടിരുന്നു.
രണ്ട് ഘട്ടങ്ങളിലായാണ് അമേരിക്ക തീരുവ ചുമത്തിയത് . വ്യാപാര അസന്തുലിതാവസ്ഥ ആരോപിച്ച് ഇന്ത്യയ്ക്ക് മേൽ 25 ശതമാനം തീരുവ ചുമത്തിയപ്പോൾ, റഷ്യയിൽ നിന്ന് ഇന്ത്യ തുടർച്ചയായി ക്രൂഡ് ഓയിൽ വാങ്ങുന്നതിനുള്ള പ്രതികരണമായി ശിക്ഷാ നടപടിയായാണ് മറ്റൊരു 25 ശതമാനം ലെവി കൂടി ഏർപ്പെടുത്തിയത്.
ഇന്ത്യയിലെ സ്വകാര്യ സ്ഥാപനങ്ങൾ റഷ്യൻ എണ്ണയുടെ ഇറക്കുമതി കുറച്ചതായി സമീപകാലത്ത് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, റഷ്യയിൽ നിന്നുള്ള വാങ്ങലുകൾ തടസ്സമില്ലാതെ തുടരുകയാണെന്ന് ഇന്ത്യ പറയുന്നു. മോസ്കോയിൽ സമ്മർദ്ദം ശക്തമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളോട് റഷ്യയുമായുള്ള എണ്ണ ബന്ധം വിച്ഛേദിക്കാൻ ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. അതേസമയം ഇതിനോട് പ്രതികരിച്ച ഇന്ത്യ യുഎസ് നടപടിയെ “അന്യായവും, നീതീകരിക്കാനാവാത്തതും, യുക്തിരഹിതവും” എന്ന് വിശേഷിപ്പിക്കുകയും സ്വന്തം ദേശീയ താൽപ്പര്യമാണ് തങ്ങളുടെ ഊർജ്ജ നയത്തെ നയിക്കുന്നതെന്ന് വാദം മുന്നോട്ട് വെയ്ക്കുകയും ചെയ്തിരുന്നു.
