കൊച്ചി: ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ നടൻ ജയറാമിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി. ഇതു സംബന്ധിച്ച് തിങ്കളാഴ്ച നോട്ടീസ് അയച്ചു. അടുത്ത ആഴ്ച ഹാജരാകണമെന്നാണ് നിർദ്ദേശം. സ്വർണ്ണക്കവർച്ചാക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ജയറാമിനുള്ള അടുത്ത ബന്ധത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇഡി നടപടി. ശബരിമലയിലെ സ്വർണം ഉപയോഗിച്ച് പ്രതികൾ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ടോ എന്നതിൽ ഇഡി പ്രത്യേക പരിശോധന നടത്തുന്നുണ്ട്.
ശബരിമലയിലെ കട്ടിളപ്പാളിയും വാതിലും പോറ്റി പല സ്ഥലത്തും കൊണ്ടുപോയി പൂജകളും പ്രാർത്ഥനകളും നടത്തിയിട്ടുണ്ട്. ശബരിമലയിലെ ഇത്തരം വിശേഷപ്പെട്ട വസ്തുക്കൾ വീട്ടിലെത്തിച്ചാൽ ഐശ്വര്യമുണ്ടാകും എന്നതടക്കം ധരിപ്പിച്ചുകൊണ്ടാണ് പലയിടത്തും പൂജ ചെയ്തത്. ഇതിന്റെ പേരിൽ പണവും വാങ്ങിയിട്ടുണ്ട്. ഇത്തരത്തിൽ ജയറാമിൻ്റെ വീട്ടിലും പോറ്റിയെത്തി പൂജ നടത്തിയിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ എസ്ഐടിയും നേരത്തെ ജയറാമിനെ ചോദ്യം ചെയ്തിരുന്നു.
