കോട്ടയം : ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ നിലപാട് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ശബരിമല യുവതീ പ്രവേശനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു. പഴയ വാശിയിലും ഉശിരിലും എന്‍എസ്എസ് കേസ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 2019-ല്‍ സര്‍ക്കാര്‍ ശരിയായി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നെങ്കില്‍ വലിയ പ്രശ്‌നങ്ങളിലേക്ക് പോകില്ലായിരുന്നുവെന്നും സുകുമാരന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു
നാളെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ കോടതി പരിഗണിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് തനിക്ക് അറിയില്ലെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷ. വിഷയത്തില്‍ ശക്തമായി കേസിന് പോയ ഒരേയൊരു സംഘടന എന്‍എസ്എസാണ്. അതേ ഉശിരോടെ മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോള അയ്യപ്പ സംഗമത്തില്‍ ദേവസ്വം ബോര്‍ഡ് അനാവശ്യമായി പണം ചെലവാക്കിയെന്ന് ഇതുവരെ തെളിഞ്ഞിട്ടില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പോലീസ് അന്വേഷണം നടത്തുകയാണ്. കുറ്റവാളികള്‍ക്ക് തക്ക ശിക്ഷ ഉറപ്പാക്കണം. ശബരിമലയിലെ വിഷയങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു
