കായംകുളം : വാഹനാപകടത്തിൽ പരിക്കേറ്റ യുവതിയെ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി. ഏപ്രിൽ നാലിന് പുലർച്ചെ കായംകുളത്ത് വെച്ചാണ് സംഭവം. വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡണ്ട് സിനിൽ സബാദിനെതിരെയാണ് പരാതി. ലൈംഗികമായി ഉപദ്രവിച്ച ശേഷം പുറത്തുപറയരുതെന്ന് സിനിൽ സബാദും അയാളുടെ ആളുകളും യുവതിയെ ഭീഷണിപ്പെടുത്തിയെന്നും പറയുന്നു. തുടർന്ന് പരാതിയിൽ നിന്ന് പിന്മാറാൻ ലക്ഷങ്ങൾ വാഗ്ദാനം ചെയ്തുവെന്നും യുവതി വെളിപ്പെടുത്തി.
സംഭവ ദിവസം തന്നെ യുവതി പരാതി നൽകിയിട്ടും ഉന്നത സ്വാധീനമുള്ള പ്രതിക്കെതിരെ പോലീസ് കേസെടുത്തത് ഒഴിച്ചാൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന ആക്ഷേപവുമുണ്ട്. സംഭവത്തിൽ ഇതുവരെ വൈദ്യപരിശോധന നടത്തിയില്ല, രഹസ്യമൊഴിയും രേഖപ്പെടുത്തിയില്ല. നിരന്തരം ആവശ്യപ്പെട്ടിട്ടും പോലീസിൽ നിന്ന് ഇതുവരെ നീതി ലഭിച്ചില്ലെന്നാണ് യുവതിയുടെ പരാതി. ചാനൽ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഡിജിപി റവാഡ ചന്ദ്രശേഖര്‍ ആലപ്പുഴ എസ് പിയോട് റിപ്പോർട്ട് തേടിയിട്ടുള്ളത്. പോലിസിൻ്റെ ഭാഗത്ത് വീഴ്ചയുണ്ടെങ്കിൽ ശക്തമായ നടപടിയുണ്ടാകുമെന്നും റവാഡ ചന്ദ്രശേഖർ പറഞ്ഞു.
