(Photo Courtesy : X)
ലേ: കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്ന ആവശ്യവുമായി ഏതാനും ആഴ്ചകളായി ശക്തമായി തുടരുന്ന സമരം അക്രമത്തിലേക്ക് വഴിമാറി.. സംസ്ഥാന പദവി നൽകുക, ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നുമുള്ള ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉയർത്തുന്നത്. പ്രതിഷേധം സമരക്കാരും പോലീസും തമ്മിലുള്ള സംഘർഷത്തിലേക്കും കല്ലേറിലേക്കും നീങ്ങി. ലേ മേഖലയിൽ നടന്ന പ്രകടനത്തിനിടെ പ്രക്ഷോഭകർ ബിജെപി ഓഫീസിന് തീയിട്ടു.

പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ സോനം വാങ്ചുക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ലേ അപെക്‌സ് ബോഡിയുടെ (എൽ.എ.ബി) യുവജന വിഭാഗം തെരുവിലിറങ്ങി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ലഡാക്കിന് സംസ്ഥാന പദവിയും ആറാം ഷെഡ്യൂൾ പദവിയും നൽകണമെന്ന് ആവശ്യപ്പെട്ട് സോനം വാങ്ചുക്ക് കഴിഞ്ഞ 14 ദിവസമായി നിരാഹാര സമരം തുടരുകയാണ്.
കാർഗിൽ ഡെമോക്രാറ്റിക് ഫ്രണ്ട് നേതാവ് സജാദ് കാർഗിലി, ലേയിലെ സംഭവവികാസങ്ങളെ നിർഭാഗ്യകരം എന്ന് വിശേഷിപ്പിച്ചു. സർക്കാരിൻ്റെ പരാജയപ്പെട്ട കേന്ദ്രഭരണ പ്രദേശ പരീക്ഷണമാണ് ഒരുകാലത്ത് സമാധാനപരമായിരുന്ന ലഡാക്കിലെ അരക്ഷിതാവസ്ഥയിലാക്കിയതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ചർച്ചകൾ പുനരാരംഭിച്ച് വിവേകത്തോടെ പ്രവർത്തിക്കണമെന്നും ലഡാക്കിന്റെ സംസ്ഥാന പദവി, ആറാം ഷെഡ്യൂൾ എന്നീ ആവശ്യങ്ങൾ കാലതാമസം കൂടാതെ നിറവേറ്റണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. സമാധാനം പാലിക്കാനും സ്ഥിരതയോടെ നിലകൊള്ളാനും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു
ലഡാക്കിലെ രാഷ്ട്രീയ ശക്തികളായ ലേ അപെക്‌സ് ബോഡി (എൽ.എ.ബി.), കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (കെ.ഡി.എ.) എന്നിവയുടെ നേതൃത്വത്തിൽ ദീർഘനാളായി തുടരുന്ന പ്രതിഷേധങ്ങളെത്തുടർന്ന്, 2023 ജനുവരി 2-ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരു ഉന്നതാധികാര സമിതി രൂപീകരിച്ചതാണ്. ലഡാക്കിന് പൂർണ്ണ സംസ്ഥാന പദവി നൽകുക, ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി തദ്ദേശീയരുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നിവയാണ് ഇവരുടെ പ്രധാന ആവശ്യങ്ങൾ.
