തിരുവനന്തപുരം : എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പിതൃതുല്യനാണെന്നും അദ്ദേഹം രാജി വെക്കണമെന്ന് പറഞ്ഞാൽ എൻഎസ്എസിലെ പദവി ഉടൻ രാജി വെക്കുമെന്നും ഗതാഗത മന്ത്രി ഗണേഷ് കുമാർ. “സുകുമാരൻ നായർക്കൊപ്പം നിഴലായി നിൽക്കണമെന്നാണ് മരിക്കുന്നതിനു മുൻപ് അച്ഛൻ പറഞ്ഞത്. അത് ഞാൻ പാലിച്ചിരിക്കും. എനിക്ക് സ്ഥാനമാനങ്ങൾ പ്രശ്നമല്ല. അദ്ദേഹം എനിക്ക് തന്നതാണ്,” ഗണേഷ് കുമാർ പറഞ്ഞു. എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റാണ് ഗണേഷ് കുമാർ.
എൻഎസ്എസ്സുമായുള്ള കാര്യങ്ങൾ സുകുമാരൻ നായരാണ് തീരുമാനിക്കുക. തനിക്ക് സ്ഥാനമാനങ്ങളൊന്നും വേണ്ടെന്ന് പറഞ്ഞതാണെന്നും എന്നിട്ടും സുകുമാരൻ നായർ മുൻകൈയെടുത്താണ് ഡയറക്ടർ ബോർഡിൽ അംഗമാക്കിയത്. പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ എങ്ങനെ പോകണമെന്ന് തീരുമാനിക്കുന്നത് ജനറൽ സെക്രട്ടറിയായിരിക്കും. എൻഎസ്എസ് തനിക്കെതിരല്ലെന്നും അദ്ദേഹം പറഞ്ഞു.
എൻഎസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഗണേഷിനെ മാറ്റണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ട് രംഗത്തെത്തിയതിൽ പ്രതികരിയ്ക്കുകയായിരുന്നു ഗണേഷ് കുമാർ. ഗണേഷ് കുമാർ ഏകാധിപത്യപരമായി പെരുമാറുന്നു എന്ന് ആരോപിച്ച് യൂണിയനിലെ പതിനഞ്ച് പേരടങ്ങുന്ന സംഘമാണ് സുകുമാരൻ നായരെ നേരിൽക്കണ്ട് പരാതി നൽകിയത്. പത്മ കഫെ അഴിമതി ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് ഗണേഷിനെതിരെ എൻഎസ്എസിലെ എതിരാളികൾ ഉന്നയിക്കുന്നത്.
കോൺഗ്രസ്സുകാരാണ് തനിക്കെതിരെ എൻഎസ്എസില്‍ പ്രശ്നമുണ്ടാക്കുന്നതെന്ന് ഗണേഷ് കുമാർ പ്രതികരിച്ചു. കഴിഞ്ഞ ഗണേഷ് കുമാർ എൻഎസ്എസ് പത്തനാപുരം താലൂക്ക് യൂണിയന്റെ അധ്യക്ഷനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിൽ വലിയ അതൃപ്തി ചിലരിലുണ്ട്.
ഇതിനു പിന്നാലെയാണ് ഗണേഷുമായി ബന്ധപ്പെട്ട് ഭാര്യയുടെ പരാതി കൂടി പുറത്തു വരുന്നത്. രാഷ്ട്രീയമായി വലിയ കോളിളക്കമാണ് സംഭവം ഉണ്ടാക്കിയിട്ടുള്ളത്. ഇതിൽ തനിക്കെതിരെ മുൻ ഡിജിപി ആർ. ശ്രീലേഖ പ്രവർത്തിച്ചുവെന്നാണ് ഗണേഷ് കുമാറിന്റെ ആരോപണം. തന്റെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടാൻ ശ്രീലേഖയ്ക്ക് എന്താണ് കാര്യം. മേയർ സ്ഥാനം കിട്ടാത്തതിന്റെ കൊതിക്കെറുവാണ് ശ്രീലേഖയ്ക്ക്. ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് ഒരു രോഗമാണെന്നും ഗണേഷ് കുമാർ പറഞ്ഞു.
