ന്യൂഡൽഹി : പതിമൂന്നു വർഷമായി അബോധാവസ്ഥയിൽ കഴിയുന്ന 32-കാരൻ ഹരീഷ് റാണയ്ക്ക് ദയാവധം അനുവദിച്ച് സുപ്രീം കോടതി. രാജ്യത്ത് ദയാവധത്തിന് കോടതി ഉത്തരവ് നൽകിയ ആദ്യ കേസാണിത്. 2013 മുതൽ വെന്റിലേറ്ററിൽ ജീവൻ നിലനിർത്തുന്ന യുവാവിന് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം തവണയാണ് ഹരീഷ് റാണെയുടെ കുടുംബം സുപ്രീം കോടതിയെ സമീപിച്ചത്.
കെട്ടിടത്തിന് മുകളിൽനിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഹരീഷിന്റെ ജീവൻ, ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇതുവരെ നിലനിർത്തിയിരുന്നത്. മകന്റെ കഷ്ടപ്പാടുകൾ അവസാനിപ്പിക്കണമെന്ന മാതാപിതാക്കളുടെ അപേക്ഷ പരിഗണിച്ച കോടതി, അന്തസ്സോടെ മരിക്കാനുള്ള അവകാശം വ്യക്തികൾക്കുണ്ടെന്ന് നിരീക്ഷിച്ചു. ചികിത്സകൊണ്ട് യാതൊരു പുരോഗതിയും ഇല്ലാത്ത സാഹചര്യത്തിൽ ജീവവായുവും ഭക്ഷണവും നൽകുന്ന കുഴലുകൾ നീക്കംചെയ്യാൻ ജസ്റ്റിസ് ജെ.ബി. പർദിവാല അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഹരീഷ് റാണയ്ക്ക് ദയാവധം അനുവദിച്ചുകൊണ്ടുള്ള സുപ്രധാന വിധി പുറപ്പെടുവിക്കുന്നതിനിടെ ജസ്റ്റിസ് ജെ ബി പർദിവാല വികാരഭരിതനായി കണ്ണുനീർ തുടച്ചു. ദയാവധത്തിന്റെ നിയമസാധുത അംഗീകരിച്ച 2018 ലെ സുപ്രീം കോടതി വിധിയുടെ നിരവധി വശങ്ങൾ വ്യക്തമാക്കികൊണ്ടാണ് ജസ്റ്റിസുമാരായ ജെ ബി പർദിവാല, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ നിർണ്ണായക വിധി പുറപ്പെടുവിച്ചത്.
2018 ലെ ദയാവധത്തെക്കുറിച്ചുള്ള സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങളാണ് നിലവിൽ മുന്നിലുള്ളത് എന്നതിനാൽ ഈ വിധി പുതിയൊരു നാഴികക്കല്ലായി മാറും. ഒരു രോഗിയുടെ ജീവൻ ഫീഡിംഗ് ട്യൂബുകൾ വഴി നിലനിർത്തുന്ന സന്ദർഭങ്ങളിൽ ദയാവധം എങ്ങനെ പ്രയോഗിക്കണം എന്നതുമായി ബന്ധപ്പെട്ട വശങ്ങൾ ഹരീഷ് റാണ വിധിന്യായം വ്യക്തമാക്കുന്നുണ്ട്. മുൻ വിധിന്യായത്തിൽ വ്യക്തമായി നിർവ്വചിക്കപ്പെട്ടിട്ടില്ലാത്ത ഒന്നാണിത്.
ഹരീഷ് റാണയുടെ നിലവിലെ അവസ്ഥക്ക് ഒരു മാറ്റം പ്രതീക്ഷിക്കാനാവാത്തതാണെന്ന മെഡിക്കൽ റിപ്പോർട്ട് അംഗീകരിച്ചെങ്കിലും, മെഡിക്കൽ ട്യൂബുകൾ വഴി വിതരണം ചെയ്യുന്ന ഭക്ഷണം കൊണ്ടാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തുന്നത് എന്ന വസ്തുത 2018 ലെ മാർഗ്ഗനിർദ്ദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നതിനാലാണ് ഹരീഷ് റാണയുടെ കേസ് സവിശേഷമാകുന്നത്. ഇതാണ് വെന്റിലേറ്റർ വഴിയുള്ള ലൈഫ് സപ്പോർട്ട് പിൻവലിച്ച് ആശുപത്രി തലത്തിൽ നിഷ്ക്രിയ ദയാവധം നടത്തുന്നതിന് റാണയുടെ കേസിൽ തടസ്സം സൃഷ്ടിച്ചത്. ഹരീഷ് റാണയുടെ മാതാപിതാക്കളെ കോടതിയെ സമീപിക്കാൻ നിർബന്ധിതരാക്കിയതും ഈ കാരണം തന്നെ.
ദയാവധവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിന് കൃത്യമായ ഒരു നിയമം നിർമിക്കാൻ കോടതി കേന്ദ്ര സർക്കാരിനോട് നിർദേശിക്കുകയും ചെയ്തു. സ്‌നേഹവും വേദനയും നിറഞ്ഞ ഈ സാഹചര്യത്തിൽ, രോഗിക്ക് വേദനയില്ലാത്ത മരണം ഉറപ്പാക്കാൻ പാലിയേറ്റീവ് കെയർ സൗകര്യം ഒരുക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. നിലവിൽ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ആണ് ഹരീഷ് റാണ കഴിയുന്നത്. 2013-ൽ ഒരു കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ് ഹരീഷ് റാണയുടെ തലച്ചോറിന് ഗുരുതരമായ പരിക്കേറ്റപ്പോൾ അദ്ദേഹത്തിന് 20 വയസ്സായിരുന്നു. അപകടം അദ്ദേഹത്തെ 100% ക്വാഡ്രിപ്ലീജിയ എന്ന സ്ഥിരമായ അവസ്ഥയിലേക്ക് തള്ളിവിട്ടു. അപകടത്തിനുശേഷം, ശസ്ത്രക്രിയയിലൂടെ സ്ഥാപിച്ച PEG ഫീഡിംഗ് ട്യൂബ് വഴി നൽകുന്ന ക്ലിനിക്കൽ പോഷകാഹാരത്തിലൂടെയാണ് അദ്ദേഹത്തിന് ജീവൻ നിലനിർത്താൻ കഴിഞ്ഞത്.
വർഷങ്ങളായി, റാണയുടെ അവസ്ഥയിൽ ഒരു പുരോഗതിയും ഉണ്ടാകാത്തതിനാൽ, ജീവൻ നിലനിർത്തുന്ന ചികിത്സ പിൻവലിക്കാൻ അനുമതി തേടി റാണയുടെ മാതാപിതാക്കൾ കോടതികളെ സമീപിച്ചു. തങ്ങളുടെ മകനെ കൃത്രിമമായി ജീവൻ നിലനിർത്തുന്നുണ്ടെന്നും തുടർ ചികിത്സ ഒരു മെഡിക്കൽ ലക്ഷ്യത്തിനും ഉതകുന്നില്ലെന്നും അവർ വാദിച്ചു.
ഇത്തരം കേസുകളിലെ ചോദ്യം മരണം തന്നെ ഒരു രോഗിയുടെ ഏറ്റവും നല്ല താൽപ്പര്യമാണോ എന്നതല്ല, മറിച്ച് തുടർച്ചയായ വൈദ്യചികിത്സ രോഗിയുടെ ഏറ്റവും നല്ല താൽപ്പര്യത്തിന് വേണ്ടിയാണോ എന്നതാണെന്ന് സുപ്രീം കോടതി ഊന്നിപ്പറഞ്ഞു. ചികിത്സ പ്രയോജനപ്പെടുന്നിടത്തോളം കാലം ചികിത്സ തുടരാൻ ഡോക്ടർമാർക്ക് കടമയുണ്ടെങ്കിലും, ചികിത്സ കേവലം ജീവൻ നിലനിർത്തുകയും സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയില്ലാതെ അത് ദീർഘിപ്പിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളിലേക്ക് ആ ബാധ്യത വ്യാപിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
