തിരുവനന്തപുരം : ശബരിമല സ്വർണപ്പാളി വിവാദം ആഗോള അയ്യപ്പ സംഗമത്തെ ഇകഴ്ത്തിക്കാട്ടാനുള്ള നീക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യക്തമായ ഗൂഢാലോചന നടന്നുവെന്നും ഗൂഢാലോചനയിൽ പങ്കാളികളായവരുടെ വിവരം അന്വേഷണത്തിലൂടെ പുറത്തുവരട്ടെ എന്നും പറഞ്ഞ മുഖ്യമന്ത്രി, ദേവസ്വം ബോർഡിന് വീഴ്ച്‌ചയുണ്ടായതായി ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും വ്യക്തമാക്കി. കുറ്റം ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അവർ നിയമത്തിൻ്റെ വഴിക്ക് എത്തും എന്നും മുഖ്യമന്ത്രി പറഞ്ഞു.
“ശബരിമലയിൽ എന്ത് ക്രമക്കേടാണ് നടന്നത് എന്ന് അന്വേഷിക്കാനാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. അതു ഹൈക്കോടതി തന്നെ ചെയ്തിട്ടുള്ള കാര്യമാണ്. അതിന്റെ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ശബരിമലയിൽ കുറ്റം ചെയ്തവരെല്ലാം നിയമത്തിന്റെ കരങ്ങളിൽ പെടുമെന്നതിൽ സംശയിക്കേണ്ടതില്ല. ഹൈക്കോടതി അത്തരമൊരു നിലപാട് എടുത്തപ്പോൾ തന്നെ സർക്കാർ ആവശ്യമായ എല്ലാ പിന്തുണയും പ്രഖ്യാപിച്ചിരുന്നു”.
“ശബരിമലയിലെ പ്രശ്‌നങ്ങൾ ശ്രദ്ധയിൽപെട്ടയുടൻ അന്വേഷണം തുടങ്ങിയിട്ടുണ്ട്. പീഠം കാണാനില്ലെന്ന ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് ഇപ്പോൾ അന്വേഷണം തുടങ്ങിയത്. പീഠം പോറ്റിയുടെ ബന്ധുഗൃഹത്തിലെത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. വ്യക്‌തമായ ഗൂഢാലോചനയുടെ ഭാഗമായി നടന്ന കാര്യമായിരുന്നു അത്. ശബരിമലയുമായി ബന്ധപ്പെട്ടുകൊണ്ടിരുന്ന ആളാണ് പോറ്റിയെന്ന് വ്യക്‌തമായിട്ടുണ്ട്
“ആഗോള അയ്യപ്പ സംഗമത്തെ മറ്റൊരു തലത്തിലെത്തിക്കാനാണ് പോറ്റിയടക്കം ഇത്തരം ആരോപണം ഉന്നയിച്ചത്. കാണാതായ പീഠം പോറ്റിയുടെ ബന്ധുവീട്ടിൽ കണ്ടെത്തിയതോടെ ഗൂഢാലോചന സ്‌ഥിരീകരിക്കപ്പെട്ടു. ഇതിൽ നേരിട്ടും പുറമേ നിന്നും പങ്കാളികളായവരുടെ വിവരം അന്വേഷണത്തിലൂടെ പുറത്തുവരട്ടെ” – മുഖ്യമന്ത്രി പറഞ്ഞു.
