കണ്ണൂർ : സി പി എമ്മിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് പാർട്ടിക്ക് പുറത്തുപോയ ടികെ ഗോവിന്ദനെതിരെ കടുത്ത വിമർശനവുമായി മരുമകളും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായ ടി കെ സുലേഖ. പാർട്ടിയോടൊപ്പം നിൽക്കുമ്പോഴാണ് വ്യക്തി മഹാനാവുന്നത്. ടികെ ഗോവിന്ദൻ പാർട്ടിയിലാണെങ്കിൽ ആളുകളുടെ പിന്തുണയുണ്ടാവും അല്ലാത്ത പക്ഷം അതുണ്ടാവില്ല. നിലവിൽ ടി കെ ഗോവിന്ദൻ ചെയ്തതിനെ മലപ്പട്ടത്തുള്ളവർ പിന്തുണയ്ക്കുന്നില്ല. രക്ത ബന്ധത്തിന് മുകളിലാണ് പാർട്ടി. ചെറുപ്പം മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കൊപ്പമുള്ളയാണ് താൻ. പാർട്ടിയോടൊപ്പം ഇനിയും ഉറച്ച് നിൽക്കുമെന്നും ടി കെ സുലേഖ മാധ്യമങ്ങളോട് വ്യക്തമാക്കി.
ശ്യാമള ടീച്ചറെ സ്ഥാനാർത്ഥിയാക്കിയത് എം വി ഗോവിന്ദന്റെ ഭാര്യയെന്ന നിലയിലാണെന്ന ആരോപണം സ്ത്രീ വിരുദ്ധമാണെന്ന് ടി കെ സുലേഖ ചൂണ്ടിക്കാട്ടി. കുടുംബം പാർട്ടിയോടൊപ്പം ഉറച്ചുനിൽക്കുമെന്നും സുലേഖ വിശദമാക്കി. ആരും പാർട്ടിക്ക് അതീതരല്ല.ടി കെ ഗോവിന്ദൻ ചെയ്തത് ശരിയായ കാര്യമല്ല. ടി കെ ഗോവിന്ദൻ യുഡിഎഫ് സ്ഥാനാർത്ഥിയാവുമെന്ന് കേൾക്കുന്നത് സത്യമാവില്ലെന്ന പ്രതീക്ഷയാണ് ഉള്ളതെന്ന് ടി കെ സുലേഖ പറഞ്ഞു.
തളിപ്പറമ്പിൽ പി കെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിനെതിരെയായിരുന്നു സി പി എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായിരുന്ന ഗോവിന്ദൻ്റെ പ്രധാന പ്രതിഷേധം. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മൂന്ന് ടേം പൂർത്തിയാക്കിയ മണ്ഡലത്തിൽ നാലാം തവണ ഭാര്യയെത്തന്നെ സ്ഥാനാർത്ഥിയാക്കിയത് ആസൂത്രിതമാണെന്നാണ് അദ്ദേഹം ആരോപിച്ചത്. സിപിഎമ്മിൽ ഇപ്പോൾ നടക്കുന്നത് കേട്ടുകേൾവിയില്ലാത്ത പ്രവണതകളാണെന്നും കലാശിച്ചത്.ആറ് പതിറ്റാണ്ടോളം നീണ്ട രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്നും പറഞ്ഞായിരുന്നു ടി കെ ഗോവിന്ദൻ്റെ പടിയിറക്കം. തളിപ്പറമ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും യു ഡി എഫ് പിന്തുണ നൽകിയാൽ സ്വീകരിക്കുമെന്നും ഗോവിന്ദൻ നയം വ്യക്തമാക്കിയിരുന്നു.
