തിരുവനന്തപുരം: തിരുവനതപുരത്ത് നടന്നുകൊണ്ടിരിക്കുന്ന ഐഎഫ്എഫ്കെയിൽ മുൻ നിശ്ചയപ്രകാരമുള്ള മുഴുവൻ ചിത്രങ്ങളും മുടക്കമില്ലാതെ പ്രദർശിപ്പിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. ഇതിൽ കേന്ദ്രം വിലക്കിയ മുഴുവൻ ചിത്രങ്ങളും ഉൾപ്പെടും.
അതിനായി ചലച്ചിത്ര അക്കാദമിക്ക് നിർദ്ദേശം നൽകിയതായും അദ്ദേഹം വ്യക്താക്കി. കേന്ദ്രസർക്കാരിന്റേത് ജനാധിപത്യവിരുദ്ധ സമീപനമാണെന്നും മന്ത്രി കൂടിച്ചേർത്തു..
കൊൽക്കത്ത മേളയിൽ പ്രതിസന്ധി ഉണ്ടായപ്പോൾ മമത ബാനർജി എല്ലാ ചിത്രങ്ങളും പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകിയിരുന്നു. സമാനമായ നിലപാട് സ്വീകരിക്കാനാണ് സർക്കാർ അക്കാദമി ചെയർമാന് നിർദ്ദേശം നൽകിയത്. കേരളത്തിന്റെ പുരോഗമനപരമായ കലാ സാംസ്കാരിക പാരമ്പര്യത്തിന് നേരെയുള്ള ജനാധിപത്യ വിരുദ്ധ സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രി വിമർശിച്ചു. മേളയുടെ പാരമ്പര്യത്തെയും പുരോഗമന സ്വഭാവത്തേയും തകർക്കുന്ന ജനാധിപത്യ വിരുദ്ധ സമീപനത്തെ അംഗീകരിക്കാനാവില്ല. കലാവിഷ്ക്കാരങ്ങൾക്ക് നേരെയുള്ള കടന്നാക്രമണങ്ങൾക്കെതിരെയുള്ള നിലപാട് ശക്തമായി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്രാനുമതി നിഷേധിച്ച 19 ചിത്രങ്ങളും ലോകമെമ്പാടും അംഗീകരിക്കപ്പെട്ടതും സിനിമാസ്വാദകർ നല്ല രീതിയിൽ സ്വീകരിച്ചതുമാണ്. ഈ സിനിമകൾ കാണാനുള്ള പ്രതിനിധികളുടെ അവകാശത്തെ നിഷേധിക്കാനാവില്ല. ഫെസ്റ്റിവൽ ഷെഡ്യൂളിലും ബുക്കിലും ഇവ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. മേളയില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ അവകാശം നിഷേധിക്കാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മേളയിൽ 12,000-ത്തിലധികം ഡെലിഗേറ്റുകളും വിദേശത്തുനിന്നടക്കം 200-ഓളം ചലച്ചിത്ര പ്രവർത്തകരാണ് പങ്കെടുക്കുന്നത്. മേള ഡിസംബർ 19 ന് സമാപിക്കും.
