വാഷിങ്ടൺ : ഇറാനുമായുള്ള സമാധാന ചർച്ച പരാജയപ്പെട്ടതിൽ അമർഷം പൂണ്ട് കടുത്ത നടപടികളിലേക്ക് നീങ്ങാൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലൂടെ ഒരൊറ്റ കപ്പലും കടത്തിവിടില്ലെന്നും കപ്പൽ ഗതാഗതം പൂർണ്ണമായും തടയുമെന്നുമാണ് ട്രംപിൻ്റെ പ്രഖ്യാപനം. യുഎസ് നാവികസേന ഉപരോധത്തിനുള്ള തയ്യാറെടുപ്പ് ഉടൻ നടത്തുമെന്നും ട്രംപ് വ്യക്തമാക്കി
ഹോർമുസ് കടലിടുക്കിൽ പ്രവേശിക്കാനോ പുറത്തുപോകാനോ ശ്രമിക്കുന്ന എല്ലാ കപ്പലുകളെയും തടയുന്ന നടപടികൾ യുണൈറ്റഡ് സ്റ്റേറ്റ്സ് നാവികസേന ഉടൻ ആരംഭിക്കുമെന്നാണ് ട്രംപിൻ്റെ പ്രതികരണം. ജലപാത തുറന്നിടുമെന്ന ഉറപ്പുകൾ പാലിക്കുന്നതിൽ ഇറാൻ പരാജയപ്പെട്ടുവെന്നും നാവിക മൈനുകളുടെ ഭീഷണി ഇതിനകം തന്നെ ഷിപ്പിങ് പ്രവർത്തനങ്ങളെ തടഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
കടലിടുക്കിൽ ഇറാൻ സ്ഥാപിച്ചിട്ടുള്ള മൈനുകൾ നശിപ്പിക്കാൻ യുഎസ് സേന നടപടി തുടങ്ങും. സമാധാനപരമായി നീങ്ങുന്ന കപ്പലുകൾക്കോ യുഎസ് സേനയ്ക്കോ നേരെ ഇറാൻ വെടിയുതിർത്താൽ കടുത്ത തിരിച്ചടി നൽകുമെന്നും ട്രംപ് ഭീഷണി മുഴക്കി. നിലവിലെ സംഘർഷങ്ങളിലൂടെ ഇറാൻ്റെ നാവിക – വ്യോമസേനകളും റഡാർ സംവിധാനങ്ങളും തകർക്കപ്പെട്ടുവെന്നും, ഭരണനേതൃത്വം ദുർബലമായെന്നും ട്രംപ് അവകാശപ്പെട്ടു.
അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഇറാൻ ഭീഷണി ഉയർത്തുന്നുവെന്നും ഇത് ലോകത്തെ തന്നെ ബന്ദിയാക്കുന്ന പിടിച്ചുപറി ആണെന്നും ട്രംപ് ആരോപിച്ചു. ഇറാന് നികുതിയോ ടോളോ നൽകി അന്താരാഷ്ട്ര പാതയിലൂടെ സഞ്ചരിക്കുന്ന കപ്പലുകളെ തടയാൻ നാവികസേനയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരം കപ്പലുകൾക്ക് സമുദ്രപാതയിൽ സുരക്ഷ നൽകില്ല.
ഇറാനുമായുള്ള ചർച്ചയിൽ ഭൂരിഭാഗം കാര്യങ്ങളിലും ധാരണയായെങ്കിലും, ഏറ്റവും പ്രധാനപ്പെട്ട ‘ആണവ’ വിഷയത്തിൽ വിട്ടുവീഴ്ച ചെയ്യാൻ ഇറാൻ തയ്യാറായില്ല. ഇതാണ് ചർച്ചകൾ പരാജയപ്പെടാൻ കാരണമെന്ന് ട്രംപ് തൻ്റെ കുറിപ്പിൽ വ്യക്തമാക്കി.ആണവായുധ മോഹം ഉപേക്ഷിക്കാതെ ഇറാനെ ഇനി ലാഭം കൊയ്യാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് അമേരിക്ക.
പാക്കിസ്ഥാൻ ഫീൽഡ് മാർഷൽ അസിം മുനീറിൻ്റെയും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിൻ്റെയും ‘കഴിവുള്ള’ നേതൃത്വത്തിലാണ് ചർച്ചകൾ നടന്നതെന്ന് ട്രംപ് പറഞ്ഞു. രണ്ട് നേതാക്കളെയും ‘അസാധാരണ മനുഷ്യർ’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇന്ത്യയുമായുള്ള വലിയ തോതിലുള്ള യുദ്ധം തടഞ്ഞതിന് അവർ തന്നോട് ആവർത്തിച്ച് നന്ദി പറഞ്ഞിട്ടുണ്ടെന്നും അവകാശപ്പെട്ടു.
