വാഷിങ്ടൺ: ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കാന്‍ വീണ്ടും സമാധാന കരാറുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇരുപത് നിർദ്ദേശങ്ങളടങ്ങിയ കരാർ ട്രംപ് പ്രഖ്യാപിച്ചത്. സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ കരാറിനെ പിന്തുണയ്ക്കുന്നുവെന്ന് ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.

വൈറ്റ് ഹൗസില്‍ നടത്തിയ ചര്‍ച്ചയിലാണ് കരാറുമായി ബന്ധപ്പെട്ട തീരുമാനം വന്നത്. 72 മണിക്കൂറിനകം ഹമാസ് ബന്ദികളെ വിട്ടയക്കണം. ഹമാസ് ബന്ധികളെ വിട്ടയച്ചാല്‍ ജയിലിലുള്ള 250 പലസ്തീനികളെ ഇസ്രയേലും മോചിപ്പിക്കും എന്നു തുടങ്ങുന്നതാണ് കരാറിലെ നിര്‍ദ്ദേശങ്ങള്‍. ഗസ്സയെ സൈനിക മുക്തമാക്കും, ഹമാസിനെ നിരായുധീകരിക്കുന്നതിന്റെ വ്യാപ്തിക്കനുസരിച്ച് ഇസ്രയേല്‍ സൈന്യം ഗസ്സയില്‍ നിന്ന് പിന്മാറുമെന്നും ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.
വെടിനിര്‍ത്തല്‍ പദ്ധതി ഹമാസ് നിരസിച്ചാല്‍ ഹമാസിന്റെ ഭീഷണി ഇല്ലാതാക്കുകയെന്ന ജോലി പൂര്‍ത്തിയാക്കാന്‍ ഇസ്രയേലിന് അവകാശമുണ്ടെന്നും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കള്‍ പറഞ്ഞു. സമാധാന കരാര്‍ ഹമാസ് അംഗീകരിച്ചില്ലെങ്കില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന് ഇഷ്ടം പോലെ പ്രവര്‍ത്തിക്കാമെന്ന് ട്രംപ് പറഞ്ഞു. ഗസ്സയുടെ പുന:ര്‍നിര്‍മ്മാണത്തിന് തന്റെ അദ്ധ്യക്ഷതയില്‍ ഇടക്കാല രാജ്യാന്തര സമിതി രൂപീകരിക്കുമെന്നും മുന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ടോണി ബ്ലയര്‍ അതില്‍ അംഗമാകുമെന്നും മറ്റ് അംഗങ്ങളുടെ പേരുകള്‍ അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നും ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി.