ഫിലിപ്പീൻസിൽ വ്യാപക നാശം വിതച്ച കൽമേഗി ചുഴലിക്കാറ്റിൽ 114 മരണം. ഈ വർഷം ഫിലിപ്പീൻസിൽ ഉണ്ടായതിൽ വെച്ച് ഏറ്റവും വലിയ കൊടുങ്കാറ്റാണിത്. തുടർന്ന് ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ശക്തമായ ഭൂകമ്പത്തിൽ 72 പേർ കൊല്ലപ്പെടുകയും 140 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് ഒരു മാസത്തിനുള്ളിലാണ് ചുഴലിക്കാറ്റ് വിതയ്ക്കുന്ന നാശനഷ്ടം കൂടി സഹിക്കേണ്ടി വരുന്നത്. അടുത്തയാഴ്ച മറ്റൊരു ഉഷ്ണമേഖലാ ചുഴലിക്കാറ്റ് കൂടി ഒരു സൂപ്പർ ടൈഫൂണായി ശക്തി പ്രാപിച്ച് വടക്കൻ ഫിലിപ്പീൻസിനെ ബാധിച്ചേക്കാമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു.
ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത് സെബു പ്രവിശ്യയിലാണ്. 70-ൽ അധികം പേർക്കെങ്കിലും ഇവിടെ ജീവൻ നഷ്ടപ്പെട്ടു. ഭൂരിഭാഗവും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിൽ മുങ്ങിമരിക്കുകയായിരുന്നു. നദികളിലും ജലപാതകളിലും ഉയർന്നു പൊങ്ങിയ വെള്ളം ജനവാസ മേഖലളിലേക്ക് ഇരച്ചുകയറി. പ്രാണരക്ഷാർത്ഥം പലരും മേൽക്കൂരയിൽ കയറി രക്ഷപ്പെട്ടു.
ഇതിനിടെ, ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്യുന്നതിനായി പോയ ഫിലിപ്പൈൻ വ്യോമസേന ഹെലികോപ്റ്റർ തെക്കൻ പ്രവിശ്യയായ അഗുസാൻ ഡെൽ സുറിൽ തകർന്നുവീണ് ആറ് പേർ മരിച്ചു.
ചുഴലിക്കാറ്റ് ഏകദേശം 2 ദശലക്ഷം ആളുകളെ ബാധിച്ചതായാണ് സർക്കാർ കണക്ക്. 5,60,000 – ത്തിലധികം ഗ്രാമീണരെ മാറ്റിപ്പാർപ്പിച്ചു.
വർഷങ്ങളായി അനിയന്ത്രിതമായി നടന്ന ക്വാറി പ്രവർത്തനം മൂലം സമീപത്തെ നദികൾ അടഞ്ഞുപോയതും നിലവാരമില്ലാത്ത വെള്ളപ്പൊക്ക നിയന്ത്രണ പദ്ധതികളും സെബുവിലെ സ്ഥിതി കൂടുതൽ വഷളാക്കിയിരിക്കാമെന്ന് വിദഗ്ദ്ധാഭിപ്രായം. സമീപ മാസങ്ങളിൽ ഈ വിഷയത്തിൽ സെബു നിവാസികൾ തെരുവ് പ്രതിഷേധങ്ങൾ നടത്തിയിരുന്നു. ഫിലിപ്പീൻസിൽ എല്ലാ വർഷവും ഏകദേശം 20 ചുഴലിക്കാറ്റുകളും കൊടുങ്കാറ്റുകളും ഉണ്ടാകാറുണ്ട്. ഒരു ഡസനിലധികം അഗ്നിപർവ്വതങ്ങളുള്ള ഈ രാജ്യത്ത് പലപ്പോഴും ഭൂകമ്പങ്ങളും പതിവാണ്.
