മാനന്തവാടി : കഴിഞ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തനിക്കുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ ഏക വനിതാ മന്ത്രിയായിരുന്ന പി കെ ജയലക്ഷ്മി. തെരഞ്ഞെടുപ്പിൽ ചില നേതാക്കൾ തന്നെ ചതിച്ച് തോൽപ്പിയ്ക്കുകയായിരുന്നെന്ന് ജയലക്ഷ്മി. മാനന്തവാടിയിൽ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും തനിക്കെതിരെ ചതിയുണ്ടായെന്നും ഇത് തിരിച്ചറിയാൻ തനിക്ക് കഴിഞ്ഞില്ലെന്നും ജയലക്ഷ്മി പറയുന്നു. തന്നെ തോൽപ്പിക്കാൻ ഒരു വിഭാഗം നേതാക്കൾ പരിശ്രമിച്ചു. അവര്‍ കെട്ട് കണക്കിന് പോസ്റ്ററുകൾ പുഴയിൽ ഒഴുക്കി. വാഹന പ്രചരണം നടത്താതെ നേതാക്കൾ കിടന്നുറങ്ങി. പി കെ ജയലക്ഷ്മിക്ക് വോട്ട് ചെയ്യരുതെന്ന് നേതാക്കൾ വീടുകയറി പറഞ്ഞുവെന്നും ജയലക്ഷ്മി ആരോപിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി ഉഷ വിജയൻ്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് പി കെ ജയലക്ഷ്മി വികാരാതീതയായത്. ആ ചതി ഇനി ആവർത്തിക്കരുതെന്നും പി കെ ജയലക്ഷ്മി ഓർമ്മപ്പെടുത്തി.
വയനാട് കോൺഗ്രസിലെ ഗ്രൂപ്പ് പോരിൻ്റേയും കാലുവാരലിൻ്റേയും മുഴിഞ്ഞുനാറിയ കഥകൂടിയാണ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പി കെ ജയലക്ഷ്മി വെളിപ്പെടുത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തന്നെ ചതിച്ചത് സ്വന്തം പാർട്ടിയിലെ നേതാക്കള്‍ തന്നെയാണെന്നാണ് ജയലക്ഷ്മി പറയുന്നത്. മാനന്തവാടി മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന തനിക്കെതിരെ കോൺഗ്രസിനുള്ളിൽ തന്നെ ഗൂഢാലോചന നടന്നതായും അവർ ആരോപിച്ചു. ഉമ്മൻചാണ്ടി സർക്കാരിൽ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു പി കെ ജയലക്ഷ്മി. 2016ലും 2021ലും മാനന്തവാടി മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി ഒ ആർ കേളുവിനോടാണ് ജയലക്ഷ്മി പരാജയം ഏറ്റുവാങ്ങിയത്.. ഇത്തവണ ഉഷ വിജയനാണ് മാനന്തവാടിയിലെ യുഡിഎഫ് സ്ഥാനാർത്ഥി.
