വാഷിങ്ടൺ : പഹൽഗാമിൽ 26 പേരുടെ മരണത്തിന് കാരണമായ ഭീകരാക്രമണം ആസൂത്രണം ചെയ്ത പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്‌കർ-ഇ-തൊയ്ബയുടെ വിഭാഗമായ ദി റെസിസ്റ്റൻസ് ഫ്രണ്ടിനെ (ടിആർഎഫ്) ഭീകര സംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക. വ്യാഴാഴ്ച പുറത്തിറക്കിയ ഒരു പ്രസ്താവനയിലാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ദി റെസിസ്റ്റൻസ് ഫ്രണ്ടിനെ (TRF) ഒരു നിയുക്ത വിദേശ ഭീകര സംഘടന (FTO) ആയും പ്രത്യേകം നിയുക്ത ആഗോള ഭീകര സംഘടന (SDGT) ആയും പ്രഖ്യാപിക്കുന്നു എന്നതാണ് പ്രസ്താവന പറയുന്നത്. 2008 ലെ മുംബൈ ആക്രമണത്തിനുശേഷം ഇന്ത്യയിൽ സാധാരണക്കാർക്കെതിരെ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിതെന്നാണ് യുഎസ് ഉദ്യോഗസ്ഥർ പഹൽഗാമിനെക്കുറിച്ച് വ്യക്തമാക്കിയത്.
“വിദേശ ഭീകര സംഘടന”യായി പ്രഖ്യാപിച്ച ഇസ്ലാമിക തീവ്രവാദ സംഘടനയായ ലഷ്കർ-ഇ-തൊയ്ബ, ഇന്ത്യയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും നിരവധി ഭീകരാക്രമണങ്ങൾ നടത്തിയതായി ആരോപിക്കപ്പെട്ടിട്ടുണ്ട്. 2008 നവംബറിൽ മുംബൈയിൽ നടന്ന മൂന്ന് ദിവസത്തെ വിനാശകരമായ ഭീകരാക്രമണത്തിലും ഈ സംഘടന കുറ്റാരോപിതരാണ്. നമ്മുടെ ദേശീയ സുരക്ഷാ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും, ഭീകരതയെ ചെറുക്കുന്നതിനും, പഹൽഗാം ആക്രമണത്തിന് നീതി ലഭ്യമാക്കണമെന്ന പ്രസിഡന്റ് ട്രംപിന്റെ ആഹ്വാനം നടപ്പിലാക്കുന്നതിനുമുള്ള ട്രംപ് ഭരണകൂടത്തിന്റെ പ്രതിബദ്ധതയാണ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് സ്വീകരിച്ച ഈ നടപടികൾ പ്രകടമാക്കുന്നത്.” പ്രസ്താവന കൂട്ടിച്ചേർത്തു.
ഇമിഗ്രേഷൻ ആൻഡ് നാഷണാലിറ്റി ആക്ടിലെ സെക്ഷൻ 219, എക്സിക്യൂട്ടീവ് ഓർഡർ 13224 എന്നിവ പ്രകാരം, ടിആർഎഫും അതിന്റെ അനുബന്ധ അപരനാമങ്ങളും ലഷ്കർ-ഇ-തൊയ്ബയുടെ എഫ്‌ടിഒ, എസ്‌ഡിജിടി എന്നീ പദവികളിൽ ഔദ്യോഗികമായി ചേർത്തിട്ടുണ്ടെന്ന് റൂബിയോ വ്യക്തമാക്കി. ഫെഡറൽ രജിസ്റ്ററിൽ പ്രസിദ്ധീകരിക്കുന്നതോടെ പദവി ഭേദഗതികൾ പ്രാബല്യത്തിൽ വരും. നേരത്തെ, ഇന്ത്യൻ സർവ്വകക്ഷി പാർലമെന്ററി പ്രതിനിധി സംഘത്തിന്റെ സന്ദർശന വേളയിൽ , ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിനും ഉഭയകക്ഷി തന്ത്രപരമായ പങ്കാളിത്തത്തിനും ശക്തമായ പിന്തുണ അമേരിക്ക ഉറപ്പ് നൽകിയിരുന്നു.