[Photo Courtesy : X]
ടെഹ്റാൻ : അമേരിക്ക – ഇസ്രയേൽ സംയുക്താക്രമണത്തിന് ഇറാൻ തിരിച്ചടിച്ചതിന് പിന്നാലെ വീണ്ടും അമേരിക്കയും ഇസ്രയേലും നടത്തിയ മിസൈൽ ആക്രമണം പതിച്ചത് ഇറാനിലെ സ്കൂളിൽ. ആക്രമണത്തിന് ഇരകളായത് 5 പെൺകുട്ടികൾ. മിസൈൽ സ്കൂളിൽ പതിച്ച് അഞ്ച് വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ട വിവരം ഇറാൻ ഔദ്യോഗികമായിത്തന്നെ സ്ഥിരീകരിയ്ക്കുകയും ചെയ്തു.
സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഈ ആക്രമണങ്ങൾ ക്രൂരമാണെന്നും എന്നാൽ ശത്രുക്കൾക്ക് മുന്നിൽ തലകുനിക്കില്ലെന്നും ഇറാൻ വ്യക്തമാക്കി. യുദ്ധം ഒഴിവാക്കാൻ തങ്ങൾ എല്ലാ ശ്രമങ്ങളും നടത്തിയെന്നും എന്നാൽ ഇപ്പോൾ പ്രത്യാക്രമണം അനിവാര്യമായിരിക്കുകയാണെന്നും ഇറാൻ ഭരണകൂടം അറിയിച്ചു.
ശനിയാഴ്ച രാവിലെ തന്നെ യുഎസും ഇസ്രായേലും ചേർന്ന് ഇറാനെതിരെ കടുത്ത ആക്രമണത്തിനാണ് പദ്ധതിയിട്ടത്. ഇറാനിയൻ പ്രസിഡന്റിന്റെ വസതി, സുപ്രീം നേതാവിന്റെ ഓഫീസ്, പ്രധാന സർക്കാർ ഓഫീസുകൾ എന്നിവയുൾപ്പെടെ ഇറാനിലുടനീളം 30 ലധികം കേന്ദ്രങ്ങൾ ഒരേസമയം ലക്ഷ്യം വെച്ച് ആക്രമിക്കപ്പെട്ടു. ഇറാൻ തിരിച്ചടിച്ചു തുടങ്ങിയതോടെ ഗൾഫ് രാജ്യങ്ങളും അങ്കലാപ്പിലാണ്.
ഇറാൻ ഒരേസമയം ഇസ്രായേലിന് നേരെയും ബഹ്‌റൈൻ, യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിലെ യു എസ് കേന്ദ്രങ്ങളെയും ലക്ഷ്യം വെച്ച് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തതായാണ് റിപ്പോർട്ട്. യു എ ഇ തലസ്ഥാനമായ അബുദാബിയിൽ ഇറാന്റെ മിസൈൽ ആക്രമണത്തെത്തുടർന്ന് ഒരാൾ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. പ്രതിരോധ സംവിധാനങ്ങൾ തകർത്ത മിസൈലുകളുടെ അവശിഷ്ടങ്ങൾ സിവിലിയൻ കേന്ദ്രങ്ങളിൽ വീണാണ് അപകടമുണ്ടായതെന്നാണ് വിവരം. കൊല്ലപ്പെട്ടത് ഒരു ഏഷ്യൻ വംശജനാണെന്ന് റിപ്പോർട്ടുണ്ട്.
അബുദാബിയിലെ അൽ ദഫ്ര എയർബേസ് യു.എ.ഇയും അമേരിക്കയും സംയുക്തമായാണ് ഉപയോഗിക്കുന്നത്. ദോഹയിലെ അൽ ഉദൈദ് എയർബേസ് അമേരിക്കൻ സെൻട്രൽ കമാൻഡിന്റെ ആസ്ഥാനമാണ്. ദ്വീപ് രാഷ്ട്രമായ ബഹ്‌റൈനിൽ യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽ വ്യൂഹത്തിന്റെ ആസ്ഥാനത്തിന് നേരെ മിസൈൽ ആക്രമണം ഉണ്ടായതായി അധികൃതർ സ്ഥിരീകരിച്ചു. ഇറാൻ്റെ തിരിച്ചടി ഗൾഫ് രാജ്യങ്ങളെ കൂടി കേന്ദ്രീകരിച്ചതോടെ മേഖലയാകെ സുരക്ഷാ ഭീഷണി നേരിടുകയാണ്. മേഖലയിലെ എല്ലാ യു എസ്, ഇസ്രായേൽ സൈനിക ആസ്ഥാനങ്ങളും തങ്ങളുടെ ലക്ഷ്യമാണെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തുടർന്ന് യു എ ഇ അധികൃതർ രാജ്യത്തുടനീളം കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവ്വീസുകൾ നിലച്ച അവസ്ഥയിലാണ്.
