വാഷിംഗ്ടൺ : ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം അധിക തീരുവ ചുമത്തുമെന്ന ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി അമേരിക്ക. പുതിയ തീരുവ ഓഗസ്റ്റ് 27 ന് പുലർച്ചെ 12:01 (EST) മുതൽ പ്രാബല്യത്തിൽ വരും. യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സിബിപി) വഴി ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് പുറപ്പെടുവിച്ചതാണ് നോട്ടീസ്. ഓഗസ്റ്റ് 6 ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ച എക്സിക്യൂട്ടീവ് ഓർഡർ നടപ്പിലാക്കുന്നുവെന്ന് നോട്ടീസ് പറയുന്നു.
പുതിയ ലെവികൾ “റഷ്യൻ ഫെഡറേഷൻ ഗവൺമെന്റ് യുണൈറ്റഡ് സ്റ്റേറ്റ്സിന് ഉയർത്തുന്ന ഭീഷണികൾക്ക്” മറുപടിയായാണെന്നും ആ നയത്തിന്റെ ഭാഗമായി ഇന്ത്യയെ ലക്ഷ്യമിടുന്നുവെന്നും പറയുന്നു. നോട്ടീസിന്റെ അനുബന്ധത്തിൽ പട്ടികപ്പെടുത്തിയിരിക്കുന്ന വിവിധ തരം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ഈ താരിഫ് ബാധകമാകും. ഉപയോഗത്തിനായി എത്തുന്നതോ സമയപരിധിക്ക് ശേഷം വെയർഹൗസുകളിൽ നിന്ന് കൊണ്ടുപോകുന്നതോ ആയ ഏതൊരു സാധനത്തിനും താരിഫ് ബാധകമാകും.
ഉക്രൈയ്ൻ-റഷ്യ വെടി നിർത്തൽ കരാർ യാഥാർത്ഥ്യമാകുന്നില്ലെങ്കിൽ റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് മേൽ അധിക തീരുവ ചുമത്തുകയും മോസ്കോയ്ക്ക് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തുകയും ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചന നൽകി. ഒരു പുരോഗതിയും ഉണ്ടായില്ലെങ്കിൽ വരും ആഴ്ചകളിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ട്രംപിൻ്റെ മുന്നറിയിപ്പുമുണ്ട്. എന്നാൽ, ചൈന ഉൾപ്പെടെ റഷ്യൻ എണ്ണ വാങ്ങുന്ന മറ്റ് പ്രധാന രാജ്യങ്ങൾക്കെതിരെ സമാനമായ നടപടികൾക്ക് യുഎസ് തുനിഞ്ഞിട്ടുമില്ല.
ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് പരോക്ഷമായി റഷ്യയെ യുദ്ധത്തിൽ സഹായിക്കലാണെന്ന് ആരോപിച്ച് ഈ ആഗസ്റ്റിൽ തന്നെ ഇന്ത്യയിൽ നിന്നുള്ള സാധനങ്ങൾക്ക് 25 ശതമാനം അധിക തീരുവ പിഴയായി ചുമത്തി. അങ്ങനെ മൊത്തത്തിലുള്ള ലെവി 50 ശതമാനമായി ഉയർത്തി. ദ്വിതീയ താരിഫിനെ “അന്യായവും, നീതീകരിക്കാനാവാത്തതും, യുക്തിരഹിതവും” എന്ന് ഇന്ത്യൻ ഉദ്യോഗസ്ഥർ അപലപിച്ചു. ദേശീയ താൽപ്പര്യം സംരക്ഷിക്കാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഇന്ത്യ ആവർത്തിച്ചു പറയുന്നുണ്ട്.
വാഷിംഗ്ടണിൽ നിന്നുള്ള സാമ്പത്തിക സമ്മർദ്ദം കണക്കിലെടുക്കാതെ തന്റെ സർക്കാർ ഒരു വഴി കണ്ടെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച പറഞ്ഞിരുന്നു.
“എത്ര സമ്മർദ്ദം വന്നാലും, അതിനെ ചെറുക്കാനുള്ള ശക്തി ഞങ്ങൾ വർദ്ധിപ്പിച്ചുകൊണ്ടിരിക്കും.” അഹമ്മദാബാദിലെ നിക്കോൾ പ്രദേശത്ത് നടന്ന ഒരു പൊതു റാലിയിൽ അദ്ദേഹം പറഞ്ഞു. ചെറുകിട സംരംഭകർക്കും, കർഷകർക്കും, കന്നുകാലി വളർത്തുന്നവർക്കും തന്റെ സർക്കാർ ഒരിക്കലും ദോഷം വരുത്താൻ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.