വാഷിങ്ടൺ : ഇറാനിലെ ചബഹാർ തുറമുഖ പദ്ധതിക്കു നൽകിയ ഉപരോധ ഇളവുകൾ പിൻവലിച്ച് യുഎസ്. സെപ്റ്റംബർ 29 നാണ് ഉപരോധം പ്രാബല്യത്തിൽ വന്നത്. ട്രംപും യൂറോപ്യൻ സഖ്യകക്ഷികളും ഇസ്രയേലും ഇറാന്റെ ആണവ പദ്ധതിക്കെതിരെ നീക്കങ്ങൾ ആരംഭിച്ചതോടെയായിരുന്നു യുഎന്നിന്റെ ഉപരോധം. ഉപരോധം കടുപ്പിച്ച് ഇറാനെ ഒറ്റപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ ഈ നടപടിയെങ്കിലും ഫലത്തിൽ അത് ഇന്ത്യയേയും ബാധിക്കും.
പാക്കിസ്ഥാനെ ആശ്രയിക്കാതെ അഫ്ഗാനിസ്ഥാൻ, ഇറാൻ, മറ്റ് മധ്യേഷ്യൻ രാജ്യങ്ങൾ തുടങ്ങിയവയുമായി ഇന്ത്യയ്ക്ക് വാണിജ്യ ഇടപാടു നടത്താൻ സഹായിക്കുന്ന ചബഹാർ തുറമുഖത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളിൽ നിർണായക പങ്കാണ് ഇന്ത്യയ്ക്കുള്ളത്.
2018 മുതൽ ഇന്ത്യ പോർട്സ് ഗ്ലോബൽ ലിമിറ്റഡിനാണ് (ഐജിപിഎൽ) തുറമുഖത്തിന്റെ നിയന്ത്രണം. ഉപരോധം പ്രാബല്യത്തിൽ വന്നതിനാൽ, ഇന്ത്യ പോർട്ട്സ് ഗ്ലോബൽ ലിമിറ്റഡ് ഉൾപ്പടെയുള്ള ഇന്ത്യന്‍ സ്ഥാപനങ്ങള്‍ 45 ദിവസത്തിനകം പ്രവർത്തനം നിർത്തണം. അല്ലെങ്കിൽ ആസ്തികൾ മരവിപ്പിക്കൽ അടക്കം യുഎസിന്റെ കൂടുതൽ ഉപരോധങ്ങൾക്കു വിധേയമാകേണ്ടി വരും. ഉപരോധം പ്രാബല്യത്തിൽ വരുന്നത് സംബന്ധിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടോമി പിഗോട്ട് മുന്‍പു തന്നെ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ തീരുവ ചുമത്തൽ ഉൾപ്പടെയുള്ള വിഷയങ്ങളിൽ ഇന്ത്യയെ സമ്മർദ്ദത്തിലാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കമായും ഇതിനെ വ്യാഖ്യാനിക്കുനവരുണ്ട്.
ഇറാനിലെ സിസ്താൻ-ബലൂചിസ്ഥാൻ പ്രവിശ്യയിലെ ആഴക്കടൽ തുറമുഖമാണ് ചബഹാർ. 2018ൽ ഇറാനുമേൽ യുഎസ് ഉപരോധം പ്രഖ്യാപിച്ചപ്പോൾ അതിൽനിന്ന് ചബഹാറിനെ ഒഴിവാക്കിയിരുന്നു. പാക്കിസ്ഥാനെ മറികടന്നുള്ള വ്യാപാരത്തിന് ഒരു പ്രധാന കവാടമായി ചബഹാർ പ്രവർത്തിച്ചിരുന്നതിനാൽ, അഫ്ഗാനിസ്ഥാന്റെ പുനർനിർമാണത്തിനും സാമ്പത്തിക വികസനത്തിനും വേണ്ടിയായിരുന്നു ഇളവുകൾ അനുവദിച്ചത്. എന്നാൽ, അന്നത്തെ സാഹചര്യമല്ല ഇന്ന് ഇറാനിലുള്ളത്. മുൻപ് യുഎസ്, യൂറോപ്യൻ യൂണിയൻ, ഇന്ത്യ എന്നിവയുടെ പിന്തുണയുള്ള ഒരു സർക്കാരാണ് കാബൂളിനെ നിയന്ത്രിച്ചത്. 2021 മുതൽ താലിബാൻ അഫ്ഗാനിസ്ഥാൻ്റെ നിയന്ത്രണം തിരിച്ചുപിടിച്ചതോടെ സ്ഥിതിഗതികൾ മാറ്റം വന്നു.