ന്യൂഡൽഹി : സാങ്കേതിക, ഡിജിറ്റല്‍ സര്‍വ്വകലാശാലകളിലെ വിസി നിയമനത്തിനായുള്ള സെര്‍ച്ച് കമ്മിറ്റി ചെയര്‍പേഴ്‌സണായി റിട്ട.ജസ്റ്റിസ് സുധാംശു ധൂലിയയെ നിയമിച്ച് സുപ്രിംകോടതി. രണ്ടാഴ്ചക്കുള്ളില്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കണമെന്നാണ് നിര്‍ദ്ദേശം. സര്‍ക്കാരും ചാന്‍സിലറും സെര്‍ച്ച് കമ്മിറ്റിയിലേക്ക് പേരുകള്‍ കൈമാറി. ഗവര്‍ണര്‍ നിര്‍ദ്ദേശിച്ച പേരുകളില്‍ ഭൂരിഭാഗവും കേരളത്തിന് പുറത്തു നിന്നുള്ളവരാണ്. സെര്‍ച്ച് കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ വിസി നിയമനത്തില്‍ നിര്‍ണായകമാകും. രണ്ട് സര്‍വ്വകലാശാലകള്‍ക്കും വിസി നിയമനം രണ്ടുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദ്ദേശം. നടപടികളിലെ പുരോഗതി ഒരു മാസത്തിനുള്ളില്‍ അറിയിക്കണമെന്നും ഉത്തരവുണ്ട്.
ജഡ്ജിയെ സമിതി അദ്ധ്യക്ഷനാക്കണമെന്നും ഇല്ലെങ്കില്‍ സെര്‍ച്ച് കമ്മിറ്റിയില്‍ തുല്യത പാലിക്കാനാവില്ലെന്നും സര്‍ക്കാര്‍ വാദിച്ചു. ചെയര്‍പേഴ്‌സണ്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കും. ചെയര്‍പേഴ്സണിന് ഓരോ സിറ്റിങ്ങിനും 3 ലക്ഷം രൂപ ഓണറേറിയം നല്‍കണം. സര്‍ക്കാരിന്റെ വിദ്യാഭ്യാസ വകുപ്പ് വിസി നിയമനത്തിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നതിനായി പരസ്യം പ്രസിദ്ധീകരിക്കണം. സഹകരിച്ച് മുന്‍പോട്ടു പോകാന്‍ കൈകൂപ്പി അഭ്യര്‍ത്ഥിക്കുന്നുവെന്ന് ജസ്റ്റിസ് ജെ ബി പര്‍ദ്ദിവാല പറഞ്ഞു.
സര്‍ക്കാരും ചാന്‍സലറും നല്‍കിയ പട്ടികയില്‍ നിന്ന് ചെയര്‍പേഴ്‌സണ്‍ രണ്ട് സര്‍വ്വകലാശാലകള്‍ക്കുമുള്ള കമ്മിറ്റി രൂപീകരിക്കും. ചാന്‍സലറുടെ നോമിനിയായും സംസ്ഥാനത്തിന്റെ നോമിനിയായും രണ്ടു പേർ വീതം എന്ന നിലയിലാണ് സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കേണ്ടത്. ഒന്നിച്ചോ പ്രത്യേകം പ്രത്യേകമോ കമ്മിറ്റി രൂപീകരിക്കാം എന്നും കോടതി വ്യക്തമാക്കി.