ന്യൂഡൽഹി: ഡൽഹിയിൽ മലയാളി വിദ്യാർത്ഥികൾക്ക് നേരെ അക്രമം. അക്രമികളോടൊപ്പം പോലീസുകാരും ചേർന്നാണ് അതിക്രൂരമായി മർദ്ദിച്ചതെന്നാണ് പരാതി. മോഷണക്കുറ്റമാരോപിച്ചായിരുന്നു മർദ്ദനം. ഹിന്ദിയിൽ സംസാരിക്കാതെ ഇംഗ്ലീഷിൽ സംസാരിച്ചതിന്റെ പേരിൽ മാരകമായി മർദ്ദിച്ചതായും മുഖത്ത് ചവിട്ടിയെന്നും വിദ്യാർത്ഥികൾ പറയുന്നു. ഡൽഹി പോലീസ് കമ്മിഷണർക്കും ദേശീയ മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്..
ഡൽഹി സാക്കിർ ഹുസൈൻ കോളേജിലെ ഒന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥികളായ കോഴിക്കോട് സ്വദേശി ഐ.ടി. അശ്വന്ത്, കാസർഗോഡ് സ്വദേശി കെ. സുധിൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. വിദ്യാർത്ഥികൾ ബുധനാഴ്ച രാത്രി ചെങ്കോട്ടക്ക് സമീപമുള്ള മാർക്കറ്റിൽ പോയപ്പോഴായിരുന്നു സംഭവം. രാത്രി ഏഴുമണിയോടെ മൊബൈൽ ഫോണും വാച്ചും വിൽക്കാനെന്ന പേരിൽ ഒരാൾ ഇവരുടെ അടുത്തെത്തുകയും വേണ്ടെന്നു പറഞ്ഞപ്പോൾ തിരിച്ചു പോയശേഷം കുറച്ച് കഴിഞ്ഞ് ആറംഗസംഘവുമായി മടങ്ങിയെത്തിയായിരുന്നു വിദ്യാർത്ഥികളെ ആക്രമിച്ചത്.
ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് വിദ്യാർത്ഥികളെ മർദ്ദിച്ചത്. സ്ഥലത്തുണ്ടായിരുന്ന പോലീസുകാരനോട് പരാതിപ്പെട്ടപ്പോൾ ഇദ്ദേഹവും അക്രമിസംഘത്തിനൊപ്പം ചേർന്ന് ക്രൂരമായ മർദ്ദനത്തിന് ഇരയാക്കിയെന്ന് വിദ്യാർത്ഥികൾ പറയുന്നു.
അടുത്തുള്ള പോലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരോട് സംഭവം വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും കേൾക്കാൻ തയ്യാറായില്ലെന്ന് അശ്വന്ത് ആരോപിച്ചു. പിന്നീട് സുധിനെയും സ്റ്റേഷനിലേക്ക് കൊണ്ടുവരുകയും അവിടെ പ്രദേശവാസികളുടെ മുന്നിൽ വെച്ച് പോലീസും അക്രമിസംഘവും ചേർന്ന് വീണ്ടും ക്രൂരമായി മർദ്ദിച്ചെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
ഇംഗ്ലീഷിൽ കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചപ്പോൾ ഹിന്ദിയിൽ സംസാരിക്കാൻ ആവശ്യപ്പെട്ട് പോലീസ് ലാത്തി ഉപയോഗിച്ച് മർദിച്ചതായും വിദ്യാർത്ഥികൾ വെളിപ്പെടുത്തി. പിന്നീട് കോളേജിലെ മുതിർന്ന വിദ്യാർത്ഥികളെത്തി പോലീസുമായി സംസാരിച്ച ശേഷമാണ് മോചിപ്പിച്ചത്. സാരമായി പരിക്കേറ്റ വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സ തേടി.
വിഷയത്തിൽജോൺ ബ്രിട്ടാസ് എംപിയുടെ ഇടപെടൽ
ഉത്തരവാദികളായ പോലീസുകാർക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി ഡൽഹി പോലീസ് കമ്മീഷണർക്ക് കത്തയച്ചു. ഹിന്ദി കാര്യമായി വശമില്ലാത്ത വിദ്യാർത്ഥികൾ ഇംഗ്ലീഷിൽ സംസാരിക്കാൻ ശ്രമിച്ചപ്പോൾ മർദ്ദിക്കുകയും കേരളരീതിയിൽ മുണ്ടുടുത്തപ്പോൾ ആക്ഷേപിക്കുകയും ചെയ്തത് ആശങ്കാജനകമാണെന്നും ജോൺ ബ്രിട്ടാസ് കത്തിൽ ചുണ്ടിക്കാട്ടി. സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് വി. ശിവദാസൻ എംപി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.
