ന്യൂഡൽഹി : ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലകൂട്ടി. 60 രൂപയാണ് കൂടിയത്. വിലവർദ്ധന ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. യുഎസ് – ഇസ്രയേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് വിലവർദ്ധനവ്. മാർച്ച് ഒന്നിന് 29 രൂപ വില വർദ്ധിപ്പിച്ചിരുന്ന വാണിജ്യ സിലിണ്ടറിന് വീണ്ടും വിലകൂടി. 115 രൂപയാണ് ഇത്തവണ വർദ്ധിപ്പിച്ചത്.
പശ്ചിമേഷ്യൻ സംഘർഷം കണക്കിലെടുത്ത് എണ്ണക്കമ്പനികൾ ഊർജ്ജ വില വർദ്ധിപ്പിച്ചതിനെത്തുടർന്നാണ് പാചകവാതക സിലിണ്ടറിന് വിലവർദ്ധനവ് ഉണ്ടായിരിക്കുന്നത്. 11 മാസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് വില വർധിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് അവസാനമായി വില 50 രൂപ വർദ്ധിപ്പിച്ചത്. ഐഒസി വെബ്‌സൈറ്റ് പ്രകാരം, മുംബൈയിൽ സബ്‌സിഡിയില്ലാത്ത എൽപിജിയുടെ വില ഇപ്പോൾ 912.50 രൂപയും കൊൽക്കത്തയിൽ 939 രൂപയും ചെന്നൈയിൽ 928.50 രൂപയുമാണ്.
പ്രാദേശിക വിൽപ്പന നികുതി അല്ലെങ്കിൽ വാറ്റ് ബാധകമാകുന്നതിനെ ആശ്രയിച്ച് നിരക്കുകൾ സംസ്ഥാനമനുസരിച്ച് വ്യത്യാസപ്പെടും. ദരിദ്രർക്ക് നൽകുന്ന 10 കോടിയിലധികം കണക്ഷനുകളായ ഉജ്ജ്വലയുടെ വിലകളിൽ മാറ്റമില്ല. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, എച്ച്പിസിഎൽ, ബിപിസിഎൽ തുടങ്ങിയ ഇന്ത്യൻ ഓയിൽ മാർക്കറ്റിങ് കമ്പനികളാണ് എൽപിജി വില നിശ്ചയിക്കുന്നത്.
