മോസ്കോ : പശ്ചിമേഷ്യയിൽ സംഘർഷം ദിനംപ്രതി അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്ക് ഇന്ധനം വാഗ്ദാനം ചെയ്ത് റഷ്യ. ഇറാനുനേരെയുള്ള യുഎസ് – ഇസ്രയേൽ സംയുക്താക്രമണവും തുടർന്നുള്ള ഇറാൻ്റെ ഗൾഫ് രാജ്യങ്ങളടക്കം ലക്ഷ്യമിട്ടുള്ള പ്രത്യാക്രമണവും ആഗോളതലത്തിലെ എണ്ണവിതരണത്തിൽ തടസ്സങ്ങൾ നേരിട്ടേയ്ക്കാവുന്ന പശ്ചാത്തലത്തിലാണ് റഷ്യയുടെ വാഗ്ദാനം.
ആഗോള എണ്ണ-വാതക വ്യാപാരത്തിന്റെ വലിയൊരു ഭാഗവും ഹോർമുസ് കടലിടുക്ക് വഴിയാണ് നടക്കുന്നതെന്നിരിക്കെ, രൂക്ഷമാകുന്ന പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഇത് വഴിയുള്ള എണ്ണക്കപ്പലുകളുടെ സഞ്ചാരം പ്രതിസന്ധിയിലാവുകയും ഊർജവിപണിയെ അത് സാരമായി ബാധിക്കാനുള്ള സാദ്ധ്യതയും കണക്കിലെടുക്കുമ്പോഴാണ് റഷ്യയുടെ സനായഹസ്തം ശ്രദ്ധേയമാകുന്നത്.
അതേസമയം തന്നെ, പശ്ചിമേഷ്യയിലെ സംഘർഷം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് നിർണ്ണായകമായ വ്യാപാര, ഊർജ്ജ പാതകളെ തടസ്സപ്പെടുത്തുമെങ്കിലും, നിലവിലെ സാഹചര്യങ്ങളെ നേരിടാൻ ആവശ്യമായ ഇന്ധനം കൈവശമുണ്ടെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. പെട്രോൾ, ഡീസൽ, മറ്റ് ഇന്ധനങ്ങൾ എന്നിവയ്ക്കുള്ള ആഭ്യന്തര ആവശ്യം ആറ് മുതൽ എട്ടാഴ്ചവരെ നിറവേറ്റാൻ ആവശ്യമായ അസംസ്‌കൃത എണ്ണയുടെ ശേഖരം കൈവശമുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
