കോഴിക്കോട് : ബസിൽ വെച്ച് ലൈംഗികാതിക്രമം കാട്ടിയെന്ന് ആരോപിച്ച് കണ്ടന്റ് ക്രിയേറ്ററായ യുവതി 18 സെക്കൻഡ് വീഡിയോ പ്രദർശിപ്പിച്ചതിൻ്റെ പേരിൽ യുവാവ് ജീവനൊടുക്കിയതായി പരാതി. സോഷ്യൽമീഡിയയിലൂടെ ദൃശ്യം പ്രചരിച്ചതിനു പിന്നാലെയാണ് യുവാവ് ജീവനൊടുക്കിയത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് (41) ആണ് മരിച്ചത്. യുവതി ചിത്രീകരിച്ച വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതിന് പിന്നാലെയാണ് ദീപക് ജീവനൊടുക്കിയത്.
സോഷ്യൽ മീഡിയയിലൂടെ യുവതി പ്രചരിപ്പിച്ചത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്നും ഇതിനെത്തുടർന്ന് ദീപക് വലിയ മാനസിക വിഷമത്തിലായിരുന്നുവെന്നും ദീപക്കിൻ്റെ ബന്ധുക്കൾ ആരോപിക്കുന്നു. ഞായറാഴ്ച രാവിലെയാണ് ഗോവിന്ദപുരത്തെ വീട്ടിൽ ദീപകിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസമയത്ത് അച്ഛനും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോഴിക്കോട്ടെ ഒരു വസ്ത്ര വ്യാപാര ശാലയിലെ സെയിൽസ് മാനേജരായി ജോലി ചെയ്യുകയായിരുന്നു ദീപക്. ഇതുമായി ബന്ധപ്പെട്ട് യാത്രകൾ ചെയ്യാറുണ്ട്. വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെ തിരക്കുള്ള ബസിൽ വെച്ച് യുവാവ് ദുരുദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചുവെന്ന് കാട്ടി യുവതി വടകര പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു
ബസിനുള്ളിൽ വെച്ച് ചിത്രീകരിച്ച 18 സെക്കൻഡ് വരുന്ന വീഡിയോ യുവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ അത് വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ദീപക് കടുത്ത മാനസിക സംഘർഷത്തിലായതെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞു. ദീപക്കിന്റെ മരണത്തിന് പിന്നാലെ ഈ സമൂഹത്തിനാണ് ചികിത്സ വേണ്ടതെന്ന ആവശ്യമായി യുവതി 2.40 മിനിറ്റ് വരുന്ന മറ്റൊരു വീഡിയോയും ഞായറാഴ്ച സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്.
