(പ്രതീകാത്മക ചിത്രം)
ചൈബാസ : ഝാർഖണ്ഡിൽ ചൈബാസയിലെ സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച 5 കുട്ടികൾക്ക് എച്ച്ഐവി രോഗബാധ. ജനിതക രോഗമായ തലാസീമിയ ബാധിതരായ കുട്ടികൾക്കാണ് അണുബാധ സ്ഥിരീകരിച്ചത്. വാർത്ത പുറത്തു വന്നയുടൻ കുട്ടികൾക്ക് എങ്ങനെയാണ് ഈ രക്തം ലഭിച്ചതെന്ന് കണ്ടെത്താൻ സംസ്ഥാന സർക്കാർ അഞ്ചംഗ മെഡിക്കൽ സംഘം രൂപീകരിച്ചിട്ടുണ്ട്.
ബ്ലഡ് ബാങ്കിൽ നിന്ന് 25 യൂണിറ്റ് രക്തം സ്വീകരിച്ച ഏഴു വയസ്സുകാരനാണ് ആദ്യ രോഗം സ്ഥിരീകരിച്ചത്. പിന്നീട് നടത്തിയ പരിശോധനയിൽ നാല് കുട്ടികൾക്ക് കൂടി രോഗം സ്ഥിരീകരിക്കുകയായിരുന്നു. രക്തം സ്വീകരിച്ച് ഒരാഴ്ചയ്ക്ക് ശേഷം നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്.
രക്തം സ്വീകരിച്ചതിലൂടെയാണ് കുട്ടികൾക്ക് എച്ച്ഐവി പോസിറ്റീവ് ആയതെന്ന് പറയാനാകില്ലെന്ന് ജില്ലാ സിവിൽ സർജൻ ഡോ. സുശാന്തോ മാജി പറഞ്ഞു. ഉപയോഗിച്ച സൂചികളുടെ ഉപയോഗവും അണുബാധയ്ക്ക് കാരണമാകാമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ വെസ്റ്റ് സിംഗ്ഭും ജില്ലയിൽ 515 എച്ച്ഐവി പോസിറ്റീവ് കേസുകളും 56 തലസീമിയ രോഗികളുമുണ്ട്.
