കൊച്ചി : ബിജെപി ദളിത് വിരുദ്ധരും പിന്നോക്ക വിരുദ്ധരുമാണെന്നും വര്‍ഗീയതയോട് വിട്ടുവീഴ്ച ചെയ്യാന്‍ കഴിയാത്തതുകൊണ്ടാണ് ബിജെപി വിടുന്നതെന്നും അറിയിച്ച് മുതിര്‍ന്ന നേതാവ് കെ എ ബാഹുലേയന്‍. വര്‍ഗീയവാദികള്‍ക്ക് എങ്ങനെ മനുഷ്യരെ സ്‌നേഹിക്കാനാകുമെന്നും ഗുരുദേവനെ ബിജെപി ഹിന്ദു സന്യാസിയാക്കി ചുരുക്കാനാണ് ശ്രമിക്കുന്നതെന്നും ബാഹുലേയന്‍ വിമർശിച്ചു.
ചതയ ദിനാഘോഷം സംഘടിപ്പിക്കാന്‍ ഒബിസി മോര്‍ച്ചയെ ഏല്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട ബാഹുലേയനെ അനുനയിപ്പിക്കാന്‍ എസ് സുരേഷിന്റെ നേതൃത്വത്തില്‍ നീക്കങ്ങള്‍ നടത്തിയെങ്കിലും താനിനി അങ്ങോട്ടേക്കില്ലെന്നും ബിജെപി ബന്ധം അടഞ്ഞ അദ്ധ്യായമാണെന്നുമാണ് ബാഹുലേയൻ്റെ പ്രതികരണം.
ഡൽഹിയിൽ റിപ്പബ്ലിക് ദിന പരേഡില്‍ ഗുരുദേവന്റെ ഫ്‌ളോട്ട് നിഷേധിച്ചതിനെ തുടര്‍ന്ന് ഒരിക്കല്‍ പാര്‍ട്ടിയില്‍ നിന്ന് താന്‍ വിട്ടുപോരാനൊരുങ്ങിയെന്നും മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞപ്പോഴാണ് താന്‍ അയഞ്ഞതെന്നും ബാഹുലേയന്‍ പറഞ്ഞു. കേരളത്തിലും ഉത്തരേന്ത്യയിലും ന്യൂനപക്ഷ വിഷയങ്ങളില്‍ ഉള്‍പ്പെടെ രണ്ട് നിലപാടാണ് ബിജെപിക്കുള്ളത്. ഒബിസി മോര്‍ച്ചയുമായി ബന്ധപ്പെട്ട് തനിക്ക് അഭിപ്രായ ഭിന്നതകളുണ്ടെന്നും താന്‍ വര്‍ഗ്ഗപ്രസ്ഥാനങ്ങളില്‍ വിശ്വസിക്കുന്നുവെങ്കിലും വര്‍ഗ്ഗീയ പ്രസ്ഥാനത്തില്‍ വിശ്വസിക്കുന്നില്ലെന്നും ബാഹുലേയൻ വ്യക്തമാക്കി.
വര്‍ഗ്ഗീയതയും മതവികാരവും ആളിക്കത്തിക്കുകയാണ് ബിജെപിയുടെ ഉദ്ദേശം. താന്‍ അടക്കമുള്ളവര്‍ക്ക് പഠിക്കാന്‍ അവസരം ഉണ്ടായത് ഇവിടെ ക്രിസ്ത്യാനികള്‍ ഉള്ളതുകൊണ്ടാണ്. ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍ അതുകൊണ്ട് തന്നെ അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും ബാഹുലേയൻ പറഞ്ഞു.