തൃശൂർ : കേരളത്തിലേക്ക് രാസലഹരി കടത്തുന്ന സംഘത്തിന്റെ സാമ്പത്തിക സംവിധാനം നിയന്ത്രിക്കുന്ന മുഖ്യവ്യക്തിയെ പിടികൂടി കേരള പോലീസ്. ഹരിയാനയിലെ ഗർഗോൺ ജില്ലയിൽ താമസിക്കുന്ന ഫാസൽപൂർ സ്വദേശിയായ സീമ സിൻഹ (52) എന്ന സ്ത്രീയെ ഹരിയാനയിൽ നിന്നുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ഫെബ്രുവരി 28 നാണു കേസിനാസ്പദമായ സംഭവം നടക്കുന്നത്.
രാസലഹരിയുമായി പിടികൂടിയ ചാവക്കാട് സ്വദേശികളായ പ്രതികളിലൂടെ നടത്തിയ വിദഗ്ധ അന്വേഷണമാണ് സീമ സിൻഹയെ പിടികൂടുന്നതിലേക്ക് എത്തിയത്.
ചാവക്കാട് സ്വദേശികളായ ഫസൽ, നെജിൽ എന്നിവരെ 47 ഗ്രാം രാസലഹരിയുമായി തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് പോലീസ് പിടികൂടുന്നത്. തുടർന്ന് സംഭവത്തിൻെറ ഉറവിടം തേടി പോയ അന്വേഷണ സംഘം എത്തിയത് ബാംഗ്ളൂർ കമ്മനഹള്ളി യിലുള്ള ഭരത് എന്ന കർണ്ണാടക സ്വദേശിയുടെ അടുത്താണ്. ഇയാളെ അറസ്റ്റ് ചെയ്ത് നടത്തിയ അന്വേഷണത്തിൽ ഡൽഹി, ഹരിയാന അതിർത്തികൾ കേന്ദ്രീകരിച്ചാണ് ഇയാൾ പ്രവർത്തിക്കുന്നത് എന്നും മയക്കുമരുന്ന് കച്ചവടം നടത്തി ലഭിക്കുന്ന പണം ഹരിയാനയിലെ ഗുരുഗ്രാമിലുള്ള സീമ സിൻഹ എന്ന് പേരിലുള്ള ഒരു ബാങ്ക് അകൗണ്ടിലേക്കാണ് അയക്കുന്നതെന്നും കണ്ടെത്തി.
തുടർന്ന് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ ഐപിഎസ് നൽകിയ നിർദ്ദേശത്തിൽ തൃശ്ശൂർ അസിസ്റ്റൻറ് കമ്മീഷണർ സലീഷ് എൻ ശങ്കരൻേറയും ഈസ്റ്റ് ഇൻസ്പെ്കടർ എം ജെ ജിജോയുടെയും നേതൃത്വത്തിൽ പ്രത്യേക ടീമിനെ രൂപീകരിച്ചാണ് അന്വേഷണ സംഘം ഹരിയാനയിൽ എത്തുന്നത്. അവിടെ നിന്ന് സീമ സിൻഹ എന്ന ബീഹാർ പട്ന സ്വദേശിനിയാണ് ഈ ബാങ്ക് അക്കൗണ്ട്കൾ നിയന്ത്രിക്കുന്നത് എന്ന് കണ്ടെത്തി. ഹരിയാനയിൽ നിന്നും തൃശൂർ സിറ്റി പോലീസ് കമ്മീഷണറുടെ പ്രത്യേക ഇടപെടലാണ് ഹരിയാനയിൽ നിന്ന് പ്രതിയെ പിടികൂടി നാട്ടിലെത്തിക്കാൻ അന്വേഷണ സംഘത്തെ സഹായിച്ചത്. സീമയെ ചോദ്യം ചെയ്തതിൽ ഡൽഹി, ഹരിയാന എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചുള്ള ആഫ്രിക്കൻ വംശജരടങ്ങിയ നാലംഗ ടീമാണ് ലഹരി കടത്തിൻെറ പ്രധാന കണ്ണികൾ എന്നറിയാൻ കഴിഞ്ഞു. രാജ്യത്തെ തന്നെ പ്രധാന മയക്കുമരുന്ന് വ്യാപാരിയായ ഈ സംഘത്തിലെ നൈജീരിയൻ സ്വദേശിയുടെ കുട്ടികളെ ട്യൂഷൻ പഠിപ്പിക്കുന്നതിലൂടെയാണ് സീമ ഈ മയക്കുമരുന്ന് സംഘത്തിന്റെ അക്കൗണ്ട് മാനേജർ ആകുന്നത്. ലഹരി ഇടപാടിലൂടെ ലഭിക്കുന്ന പണം എത്തുന്ന ബാങ്ക് അക്കൗണ്ട് മാനേജ് ചെയ്യുന്നതിന് സീമക്ക് മാസം ഒരുലക്ഷമായിരുന്നു പ്രതിഫലം. പത്തോളം ബാങ്ക് അക്കൌണ്ടുകളാണ് ഇന്ത്യ ഒട്ടാകെ ലഹരി വിതരണം ചെയ്യുന്നതിനായി ഇവർ ഉപയോഗിക്കുന്നത്. 20 കോടിയോളം രൂപയാണ് സീമയുടെ അക്കൗണ്ടിൽ ഒരു വർഷത്തിനിടെ എത്തിയത്.
അസിസ്റ്റൻറ് കമ്മീഷണർ സലീഷ് എൻ ശങ്കരൻ, ഈസ്റ്റ് ഇൻസ്പെക്പർ എം ജെ ജിജോ, സബ് ഇൻസ്പെക്ടർ രഘു സുബ്രഹ്മണ്യൻ, സിവിൽ പോലീസ് ഓഫീസർമാരായ പി ഹരീഷ്കുമാർ, വി ബി ദീപക്, എം എസ് അജ്മൽ, വി ബി ലിഷ, എം സി അഞ്ചിത എന്നിവർ ഉൾപ്പെട്ടതായിരുന്നു അന്വേഷണ സംഘം.