കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ചാടിയ ഗോവിന്ദച്ചാമി പിടിയിലായെന്ന് സൂചന. കണ്ണൂർ നഗരത്തിൽ ഡിസിസി ഓഫീസ് പ്രവർത്തിക്കുന്ന തളാപ്പ് ഭാഗത്തെ ഒഴിഞ്ഞ ഒരു വീട്ടിലെ കിണറ്റിൽ നിന്നുമാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. കറുത്ത പാൻ്റും കറുത്ത ഷർട്ടും ധരിച്ച ഒരാളെ കണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്.
ഈ ഭാഗത്ത് ഇയാളെ പുലർച്ചെ കണ്ടയാൾ നൽകിയ വിവരങ്ങളാണ് അന്വേഷണത്തിൽ നിർണ്ണായകമായത്. തിരച്ചിലിനായി എത്തിച്ച പോലീസ് നായയും ഇതേ ഭാഗത്തേക്കാണ് നീങ്ങിയത്. ഇയാളെ ടൗൺ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരും. മൂന്ന് മണിക്കൂർ നീണ്ട തിരച്ചിലിലൊടുവിലാണ് കൊടുംകുറ്റവാളിയെ പിടികൂടുന്നത്.
കണ്ണൂർ നഗരത്തിലും കോഴിക്കോട്, കാസർഗോഡ് ജില്ലകളിലും സംസ്ഥാനത്തെ പല ഭാഗത്തും ഇയാൾക്കായി തിരച്ചിൽ നടത്തുന്നതിനിടയിലാണ് നഗരത്തിൽ നിന്നുതന്നെ പിടികൂടിയ വിവരം വരുന്നത്.
സൗമ്യ വധക്കേസിലെ കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയത് കണ്ണൂർ സെൻട്രൽ ജയിലിലെ വലിയ സുരക്ഷാ വീഴ്ചയാണ് വ്യക്തമാക്കുന്നത്. പുലർച്ചെ 1.15നാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. എന്നാൽ ജയിലുദ്യോഗസ്ഥർ വിവരമറിഞ്ഞത് രാവിലെ അഞ്ച് മണിയോടെയാണ്. ഈ വിവരം പോലീസ് അറിഞ്ഞത് രാവിലെ 7ന് മാത്രമാണ്. അതീവ സുരക്ഷാ സജ്ജീകരണങ്ങളുള്ള ജയിലിൽ തനിച്ച് പാർപ്പിച്ചിരുന്ന സെല്ലിലെ അഴികൾ മുറിച്ചാണ് ഇയാൾ പുറത്ത് കടന്നത്. തുണികൾ കൂട്ടിക്കെട്ടി കയർ പോലെയാക്കി മതിലിന് മുകളിലുള്ള ഫെൻസിങിൽ കുരുക്കിയാണ് ഇയാൾ മതിൽ ചാടിയത്.