ഹൈദരാബാദ് : മുൻ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളും മുൻ ബിആർഎസ് നേതാവുമായ കെ കവിത ശനിയാഴ്ച സ്വന്തം പാർട്ടി പ്രഖ്യാപിച്ചു. തെലങ്കാന രാഷ്ട്ര സേന (ടിആർഎസ്) എന്ന പേരിലാണ് രാഷ്ട്രീയ പാർട്ടി ആരംഭിച്ചത്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പിതാവിന്റെ പാർട്ടിയായ ഭാരത് രാഷ്ട്ര സമിതിയിൽ (ബിആർഎസ്) നിന്ന് സസ്‌പെൻഷൻ നേരിട്ട് മാസങ്ങൾക്കിപ്പുറമാണ് മുൻ എംപി കൂടിയായ കവിത
പുതിയ രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകിയത്.
പാർട്ടിയുടെ രൂപീകരണത്തെക്കുറിച്ചുള്ള പ്രഖ്യാപനം കഴിഞ്ഞ മാസമായിരുന്നു. മാർച്ചിൽ നടന്ന പത്രസമ്മേളനത്തിൽ, സമഗ്ര വികസനവും സ്വയംപര്യാപ്തതയും അതിന്റെ അടിസ്ഥാന തത്വങ്ങളാക്കി സാർവത്രിക ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി തന്റെ പാർട്ടി നിലകൊള്ളുമെന്ന് കവിത പറഞ്ഞിരുന്നു. തെലങ്കാനയ്ക്ക് സംസ്ഥാന പദവി ലഭിച്ച് ഒരു പതിറ്റാണ്ടിലേറെയായിട്ടും അവിടുത്തെ ജനങ്ങളുടെ പൂർത്തീകരിക്കപ്പെടാത്ത അഭിലാഷങ്ങൾ പരിഹരിക്കുക എന്നതാണ് തൻ്റെ ലക്ഷ്യമെന്ന് കവിത വ്യക്തമാക്കി.
തെലങ്കാന പ്രസ്ഥാനത്തിന്റെ അടിസ്ഥാനമായ ‘നീല്ലു, നിധുലു, നിയമകലു’ (വെള്ളം, ഫണ്ടുകൾ, തൊഴിലുകൾ) 12 വർഷങ്ങൾക്ക് ശേഷവും നേടിയെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും സംസ്ഥാനത്തെ തുടർച്ചയായ സർക്കാരുകൾ കർഷകരുടെയും യുവാക്കളുടെയും വ്യവസായികളുടെയും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെയും പ്രതീക്ഷകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടുവെന്നും കവിത ആരോപിച്ചു.
വിശാലമായ രാഷ്ട്രീയ ചർച്ചകളിൽ പലപ്പോഴും അവഗണിക്കപ്പെടുന്ന പ്രാദേശിക ആശങ്കകൾക്ക് തന്റെ പാർട്ടി മുൻഗണന നൽകുമെന്ന് അവർ കൂട്ടിച്ചേർത്തു.
ജാതി, മതം, സമൂഹം എന്നിവ പരിഗണിക്കാതെ തന്റെ പാർട്ടി ജനങ്ങളെ സേവിക്കുമെന്നാണ് കവിത നിലപാട് വ്യക്തമാക്കിയത്. തെലങ്കാനയിലെ പ്രതിപക്ഷ പാർട്ടികൾ എന്ന നിലയിൽ ബിആർഎസിനും ബിജെപിക്കും തങ്ങളുടെ റോളുകൾ നിർവ്വഹിക്കാൻ കഴിഞ്ഞില്ലെന്നും ജനങ്ങളുടെ പരാതികൾ ഫലപ്രദമായി പ്രതിനിധീകരിക്കാൻ കഴിഞ്ഞില്ലെന്നും കവിത നിരന്തരം വിമർശിച്ചു.
