കണ്ണൂർ : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ. റാം കസ്റ്റഡിയിൽ. മൂന്ന് മാസക്കാലമായി ഒളിവുജീവിതത്തിലായിരുന്ന റാമിനെ കർണാടകയിൽ നിന്നാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഇയാളെ ഉടനെ കണ്ണൂരിലേക്ക് കൊണ്ടുവരും.
ഒളിവിലിരിക്കെ തന്നെ മുൻകൂർ ജാമ്യത്തിനായി തലശ്ശേരി സെഷൻസ് കോടതിയേയും, ഹൈക്കോടതിയേയും, സുപ്രീം കോടതിയേയും സമീപിച്ച പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നില്ല. പ്രതിയെ പിടികൂടാത്തതിൽ അന്വേഷണ സംഘത്തിനെതിരേ കടുത്ത വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘം റാമിന് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയത്.
കഴിഞ്ഞ ഒരാഴ്ചയായി കണ്ണൂരിൽ നിന്നുള്ള പ്രത്യേകാന്വേഷണ സംഘം റാമിന് വേണ്ടി കർണാടകയിലും ഇയാളുടെ ജന്മനാടായ ആന്ധ്രപ്രദേശിലും വിശദമായ തെരച്ചിൽ നടത്തിവരുന്നതിനിടെ തന്നെ ടെലിഫോൺ കേന്ദ്രീകരിച്ചും നിരീക്ഷണം നടത്തിയിരുന്നു. അമ്മയുടെ ഫോണിലേക്ക് വന്ന പ്രതിയുടെ കോൾ ആണ് ഇയാളെ പിടികൂടാൻ നിർണ്ണായകമായത്.
നിതിൻരാജിനെ മാനസികമായി പീഡിപ്പിക്കുകയും റാഗിങ് നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്ന കുറ്റകൃത്യങ്ങൾ ചെയ്യുകയും ചെയ്തിട്ടുണ്ടെന്നാണ് കണ്ണൂർ ചക്കരക്കല്ല് പോലീസ് സ്റ്റേഷനിലെ എഫ്.ഐ.ആറിൽ പറയുന്നത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് റാമിനെതിരെ കേസെടുത്തിരിക്കുന്നത്.
