പത്തനംതിട്ട : കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഉദ്യോഗസ്ഥ അനാസ്ഥക്കെതിരെ ഉയർന്ന പരാതിയില്‍ നടപടിക്ക് നിര്‍ദ്ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്‍. കോന്നി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്.
റേഡിയോളജി, പള്‍മനറി വകുപ്പുകളിലെ ഡോക്ടര്‍മാരോട് സൂപ്രണ്ട് വിശദീകരണം തേടും. എക്‌സ്-റേ രോഗിക്ക് നല്‍കിയതില്‍ കൗണ്ടറിലെ ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചിരിക്കാമെന്നാണ് മെഡിക്കല്‍ സൂപ്രണ്ട് പറയുന്നത്. തുടര്‍നടപടികള്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ തീരുമാനിക്കും.
കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ പതിനഞ്ചുകാരിക്ക് 86കാരിയുടെ എക്‌സ്-റേയുടെ അടിസ്ഥാനത്തില്‍ ചികിത്സ നല്‍കിയെന്നതാണ് ഗുരുതരമായ പരാതി. ഇക്കഴിഞ്ഞ പതിനാലാം തീയതി കടുത്ത ശ്വാസംമുട്ടലിനെ തുടര്‍ന്നായിരുന്നു പെണ്‍കുട്ടി കോന്നി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. ഡോക്ടറുടെ നിർദ്ദേശമനുസരിച്ച് എക്‌സ്-റേ എടുക്കുകയും പരിശോധിച്ച് ഡോക്ടര്‍ മരുന്ന് കുറിച്ച് നൽകുകയും ചെയ്തു. മരുന്ന് കഴിച്ചിട്ടും ശ്വാസംമുട്ടല്‍ മാറാതെ വന്നതോടെ പെണ്‍കുട്ടി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ എക്‌സ്-റേ മാറിപ്പോയതായി വ്യക്തമാകുകയായിരുന്നു.
ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ കുടുംബം കോന്നി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് പരാതി നല്‍കുകയായിരുന്നു. കോന്നി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ നിര്‍ദ്ദേശിച്ച പ്രകാരം മൂന്ന് ദിവസം മരുന്ന് കഴിച്ചതായും പെണ്‍കുട്ടി പരാതിയിൽ പറഞ്ഞിരുന്നു. മരുന്ന് കഴിച്ചിട്ടും ശ്വാസംമുട്ടല്‍ മാറിയില്ല. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പോയപ്പോഴാണ് മറ്റൊരു രോഗിയുടെ എക്‌സ്-റേ ആണ് നല്‍കിയതെന്ന് മനസിലായതെന്നും പെണ്‍കുട്ടി വ്യക്തമാക്കിയിരുന്നു.
സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തിരട്ടുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട്, കോന്നി എസ്എച്ച്ഒ എന്നിവരോട് ബാലാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണ്‍ സിസിലി ജോസഫ് റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു.
